കൊല്ലം: വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്. കിരൺ കുമാറിനു വേണ്ടി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചു. ഹർജി ഇന്നു ലിസ്റ്റ് ചെയ്യും. നാലാമത്തെ പ്രവൃത്തിദിവസം വാദം കേൾക്കുമെന്നാണു സൂചന. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പൊലീസിനോടു കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഗാർഹികപീഡനം, സ്ത്രീധന പീഡനം എന്നിവയ്‌ക്കെതിരായ വകുപ്പുകൾ ചുമത്തിയ കേസിൽ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന നിലപാടിലാണ് പൊലീസ്. കൊലക്കുറ്റം ചുമത്താൻ ഇടയില്ല. കിരൺ വിഡിയോ ഗെയിം ആപ്പുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്. കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്ത ശേഷം കൊലക്കുറ്റം ചുമത്തുന്നതിൽ അന്തിമതീരുമാനം എടുക്കും.

കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ശാസ്താംകോട്ട ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞ ദിവസം കിരണിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അഭിഭാഷകനായ ബി എ ആളൂരാണ് കിരണിന് വേണ്ടി ഹാജരായത്. കിരൺ സാധുവായ യുവാവാണെന്നും, കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂർ കോടതിയിൽ പറഞ്ഞത്. കൂടാതെ മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തതെന്നും ആളൂർ വാദിച്ചിരുന്നു. ഇതൊന്നും മജിസ്‌ട്രേട്ട് കോടതി അംഗീകരിച്ചില്ല.

കോവിഡ് ബാധിതനായ കിരൺ നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുകയാണ്. ഇയാളെ രോഗം ഭേദമായ ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർത്തിരുന്നു. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിനെ സാരമായി ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

അഭിഭാഷകനായ ബി എ ആളൂർ കിരണിനുവേണ്ടി ഹാജരായപ്പോൾ വിസ്മയയ്ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് പലരും സംശയിച്ചിരുന്നു. തന്റെ കക്ഷി കിരൺകുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയിൽ ഒരുകേസിലും പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നും ആളൂർ കോടതിയിൽ പറഞ്ഞിരുന്നു. കൂടാതെ, കിരൺ സാധുവായ യുവാവാണെന്നും, കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂർ കോടതിയിൽ വാദിച്ചത്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി മറ്റ് കേസുകളിൽ പൊലീസ് കാണിച്ചിട്ടില്ല. ഈ കേസിൽ പൊലീസ് കാണിക്കുന്നത് അമിതാവേശമാണ്, ആളൂർ വാദത്തിനിടെ കോടതിയിൽ പറഞ്ഞു.

കിരണിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ചു കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്‌പെഷൽ പ്രോസിക്യൂട്ടർ വേണമെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസ് തീരുമാനിച്ചിരുന്നു. സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ അന്വേഷണസംഘം ആഗ്രഹിക്കുന്ന അഭിഭാഷകരുടെ പട്ടിക സർക്കാരിന് കൈമാറും.