തൃശൂർ: ജയിലിനുള്ളിലെ ഗുണ്ടാ കുടിപ്പക തുടരുന്നതിന് തെളിവായി വെളിപ്പെടുത്തൽ. വിയ്യൂർ അതിസുരക്ഷാ ജയിലിലാണ് അക്രമം ഉണ്ടാകുന്നത്. ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിനാണ് മർദ്ദനം ഏറ്റത്. ഇതോടെ കൊടി സുനിയുടെ ടീമും സജീവമായി എന്നാണ് സൂചന.

വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂർ ഈച്ചരത്ത് പ്രതീഷ് (28) ആണു കുന്നംകുളം കോടതിയിൽ പരാതി ഉന്നയിച്ചത്. ശരീരമാസകലം പരുക്കുണ്ടെന്നും മൂത്രതടസ്സമുണ്ടെന്നും ജഡ്ജിയോടു പ്രതീഷ് പരാതിപ്പെട്ടു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടു. എന്നാൽ, അതിസുരക്ഷാ ജയിലിൽനിന്നു മാറാനുള്ള പ്രതിയുടെ നീക്കമാണു മർദന പരാതിക്കു പിന്നിലെന്നു സംശയിക്കുന്നതായി ജയിൽ അധികൃതർ പ്രതികരിച്ചു. ഏതായാലും ഇക്കാര്യത്തിൽ വിശദ പരിശോധന നടക്കും. കൊടി സുനിയും നിലവിൽ അതിസുരക്ഷാ ജയിലിലാണ് ഉള്ളത്.

ഫ്‌ളാറ്റ് കൊലപാതകക്കേസിലെ പ്രതി റഷീദിന്റെ കൂട്ടാളിയായി അടുത്തകാലം വരെ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു പ്രതീഷിന്റെ താമസം. മൊബൈൽ ഫോൺ പിടികൂടിയതോടെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. റഷീദിനൊപ്പം ചേർന്നു തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തതായി കൊടി സുനി ആരോപിക്കുന്നവരുടെ കൂട്ടത്തിൽ പ്രധാനിയാണു പ്രതീഷ്. വെള്ളിയാഴ്ച വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുമ്പോഴാണു പ്രതീഷ് പരാതി ഉന്നയിച്ചത്.

താൻ അവശനാണെന്നും കോടതിയോടു ചില രഹസ്യ വിവരങ്ങൾ അറിയിക്കാനുണ്ടെന്നും പ്രതീഷ് പറഞ്ഞു. ഇതോടെ പ്രതിയെ നേരിട്ടു ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഇതോടെ പ്രതീഷിനെ കോടതിയിൽ എത്തിച്ചു. ഇതോടെ വെളിപ്പെടുത്തലും നടത്തി. കഞ്ചാവ് വിൽപ്പന എക്സൈസിന് ഒറ്റിക്കൊടുത്ത എതിർസംഘത്തിലെ രണ്ടു പേരെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രതീഷ്.

അവണൂർ വരടിയം തെക്കേതുരുത്ത് തുഞ്ചൻ നഗർ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ചിറയത്ത് വീട്ടിൽ ജയിംസിന്റെ മകൻ സിജോയാണ് (28) ദേഹമാസകലം വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകത്തെ തുടർന്നുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. അവണൂർ മണിത്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപമായിരുന്നു അക്രമം. സുഹൃത്തിന്റെ വീട്ടിൽ നിന്ന് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്ന സിജോ അടക്കമുള്ള അഞ്ചംഗ സംഘത്തെ രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളിലെത്തിയ അക്രമി സംഘം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

താഴെ വീണ സിജോയെ മാത്രം തെരഞ്ഞ് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുവന്ന് വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനിടെ സിജോയുടെ ഒപ്പമുണ്ടായിരുന്ന വരടിയം സ്വദേശി രാജേഷിന് പരിക്കേറ്റു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ബസിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സിജോ. സിജോയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് പ്രതീഷിന്റെ നേതൃത്വത്തിലാണ്.

പ്രതീഷ് കൊല്ലപ്പെട്ട ശ്യാമിന്റെ സുഹൃത്തും അനുയായിയുമായിരുന്നു. കൊല്ലപ്പെട്ട സിജോയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് കൃത്യം ചെയ്തതെന്നും സുഹൃത്തിന്റെ കൊലപാതകത്തെ തുടർന്നുള്ള വൈരാഗ്യവും സിജോയുമായുള്ള കഞ്ചാവ് കച്ചവടത്തിലെ തർക്കങ്ങളുമാണു കൊലപാതകത്തിനു കാരണമെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.