തിരുവനന്തപുരം: വോട്ടർ പട്ടിക ചോർന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇലക്ഷൻ കമ്മീഷൻ രഹസ്യമായി സൂക്ഷിക്കുന്ന തരം വിവരങ്ങളാണ് പ്രചരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴി നൽകിയിരിക്കുന്നത്. ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കമ്മീഷന്റെ ലാപ്ടോപ്പിൽ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് പുറത്തുപോയത്. രഹസ്യവിവരങ്ങൾ ഒഴിവാക്കി വോട്ടർപട്ടികയിലെ പേരുവിവരങ്ങൾ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അതാണ് ചോർന്നതെന്ന വാദം ശരിയല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇതേത്തുടർന്ന് ഇലക്ഷൻ കമ്മീഷനിലെ ലാപ്ടോപും കമ്പ്യൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. ഇരട്ടവോട്ട് വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വൻ വിവാദമായിരുന്നു. തുടർന്ന് വോട്ടർപട്ടികയിൽ കമ്മീഷൻ കണ്ടെത്തിയ ഇരട്ട വോട്ടുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ, വോട്ടർ പട്ടിക ചോർന്നതായി ചൂണ്ടിക്കാട്ടി ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ ഡിജിപിക്ക് പരാതി നൽകി.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് ജൂലൈ മൂന്നിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കമ്മീഷൻ ഓഫീസിൽ നിന്നും രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി. അതേസമയം താൻ വിവരങ്ങൾ എടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നാണെന്നും വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയാണ് കമ്മീഷൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.