തൃത്താല: ശബരിമല വിഷയത്തിൽ യുഡിഎഫ് കൊണ്ടുവന്ന കരടു നയത്തിൽ എതിർപ്പുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം എംഎൽഎ. ശബരിമലയിലെ ആചാരലംഘനത്തെ ക്രിമിനൽ കുറ്റമാക്കുന്നത് വ്യക്തിപരമായി താൻ അംഗീകരിക്കുന്നില്ലെന്ന് ബൽറാം വ്യക്തമാക്കി. അതേസമയം പുതിയ ചർച്ചകൾക്കൊപ്പം യുഡിഎഫിന്റെ കരടുനിയമത്തിൽ പ്രായോഗികമായ മാറ്റങ്ങൾ നടക്കുമെന്നും ബൽറാം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലായിരുന്നു ബെൽറാമിന്റെ പ്രതികരണം.

ലിംഗസമത്വവുമായി ബന്ധപ്പെട്ട തന്റെ പഴയ നിലപാടിൽത്തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നാണ് തൃത്താല എംഎൽഎ വ്യക്തമാക്കിയത്. ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാടുകൾക്ക് വ്യക്തത ഉണ്ടെന്നും ലിംഗസമത്വ നിലപാടുകളിൽ നിന്ന് പിന്നീട് സിപിഐഎം തന്നെ പിന്നോട്ട് പോയത് കണ്ടതാണെന്നും ബൽറാം പറഞ്ഞു. വിശ്വാസികളുടെ സ്വാതന്ത്ര്യവും മറ്റ് മൗലീകാവകാശങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനമാണ് ശബരിമല വിഷയത്തിൽ എടുക്കേണ്ടത്. ഇത്തരത്തിൽ പുതിയ ചർച്ചകൾക്കൊപ്പം യുഡിഎഫിന്റെ കരടുനിയമത്തിൽ പ്രായോഗികമായ മാറ്റങ്ങൾ നടക്കും - ബൽറാം പറഞ്ഞു.

വിശ്വാസികൾ സമൂഹത്തിന്റെ ഭാഗമാണ്. അത് കണക്കിലെടുക്കണം എന്നത് ജനാധിപത്യരീതിയിലൂടെ അധികാരത്തിലേറിയവരുടെ ഉത്തരവാദിത്വമാണ്. മറ്റ് മൗലികാവകാശങ്ങളും മതപരമായ അവകാശങ്ങളും തമ്മിൽ സമന്വയിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കേണ്ടത്. ആചാരലംഘനത്തെ ക്രിമിനൽ കുറ്റമാക്കുന്നത് ഞാൻ അംഗീകരിക്കുന്നില്ല. കരട് നിയമത്തിന്റെ ഭാഗമായിട്ടാണെങ്കിലും അല്ലെങ്കിലും ശരി. ലിംഗസമത്വവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമൊന്നുമില്ല.

അത് എവിടെയാണ് ആദ്യം നടപ്പിലാക്കുന്നത് എന്നതാണ് പ്രധാനം. മതേതര പുരോഗമന ഇടങ്ങളെല്ലാം ലിംഗസമത്വം ഉറപ്പുവരുത്തി പടിപാടിയായി മതം പോലുള്ള ഒരു സ്ഥാപനത്തിലും ആ മാറ്റം എത്തുകയാണ് വേണ്ടത്. സമൂഹത്തെ ലിംഗസമത്വം ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ മാറ്റങ്ങൾ വരണം. പുതിയ സെൻസിറ്റിവിറ്റികൾ മാറാൻ സമയമെടുക്കും. മാറ്റമെന്നത് പതുക്കെ മാത്രം നടക്കുന്ന ഒന്നാണ്. ബെൽറാമിന്റെ വാക്കുകൾ ഇങ്ങനെ.

ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് മുൻപും പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ് വിടി ബൽറാം. ശബരിമല വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്തുകൊണ്ട് ബൽറാം രംഗത്തെത്തിയത് മുൻപ് ഏറെ ചർച്ചയായിരുന്നു. രാഹുൽ ഗാന്ധയാണ് രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവെന്ന് അന്ന് ബൽറാം ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു.