കോഴിക്കോട്: പെരുന്നാൾ കച്ചവടത്തിനായി കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കളക്ടർ നടത്തിയ ചർച്ച പരാജയം. ഇതോടെ വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാൻ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കടകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചർച്ചയിലെ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.

പെരുന്നാൾ ദിനം വരെ 24 മണിക്കൂറും കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും ബാക്കി കാര്യം ചർച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികൾ സർക്കാരിനെ അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവൻ പറഞ്ഞു. 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നാണ് വ്യാപാരികളുടെ വെല്ലുവിളി. തടയാൻ പൊലീസ് ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്ന നിലപാടിലാണ് വ്യാപാരികൾ.

സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തിൽ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി. സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. അതേസമയം സിപിഎമ്മിന്റെ മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വികെസി മമ്മദ് കോയയാണ് കട തുറക്കുന്ന പ്രശ്‌നത്തിൽ സർക്കാരിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി.

സംഘടന കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ കടകൾ തുറക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത് .കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ സർക്കാർ കേൾക്കണമെന്ന് ആവശ്യപ്പെട്ട വികെസി മമ്മദ് കോയ വിദഗ്ദ സമിതിയുടെ തീരുമാനത്തിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് കുറ്റപ്പെടുത്തി. എല്ലാ ദിവസവും കടകൾ തുറക്കുന്ന രീതിയിൽ തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

കോഴിക്കോട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല. പകരം സർക്കാരിന്റെ ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഡോ.നരസിംഹ ഗാരി തേജ് ലോഹിത് റെഡ്ഡിയാണ് പങ്കെടുത്തത്.

എന്നാൽ സർക്കാരിനെ വെല്ലുവിളിച്ച് കടകൾ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. ഏകോപന സമിതിയുടെ വെല്ലുവിളി സമരം രാഷ്ട്രീയ പ്രേരിതമെന്നും ബിജു ആരോപിച്ചു. വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. ധർമ്മ സമരമെന്നാണ് അവർ പ്രതിഷേധത്തെ വിശേഷിപ്പിക്കുന്നത്.

എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.സർക്കാർ തീരുമാനം അനുസരിച്ചില്ലെങ്കിൽ സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ കടകൾ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാൻ തന്നെ വ്യാപാരികൾ തീരുമാനിച്ചതോടെയാണ് അടിയന്തര ചർച്ച നടന്നത്.