പാലക്കാട്: വാളയാർ പെൺകുട്ടികളുടേത് ആത്മഹത്യയാണെന്ന് വിധിയെഴുതിയ സിബിഐക്ക് കത്തയച്ചു പെൺകുട്ടികളുടെ അമ്മ. സിബിഐ ധാർമ്മിക ഉത്തരവാദിത്തം നിർവഹിച്ചില്ലെന്ന് കാണിച്ചാണ് പെൺകുട്ടികളുടെ അമ്മ കത്തിൽ പറയുന്നത്. പെൺകുട്ടികളുടേതുകൊലപാതകമെന്ന് മൊഴി നൽകിയിട്ടും മുഖവിലയ്‌ക്കെടുത്തില്ല. ധൃതിപിടിച്ച് കുറ്റപത്രം നല്കിയതിൽ ദുരൂഹത നിലനിൽക്കുന്നു എന്നും കത്തിൽ പറയുന്നു.

കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകൾ സാക്ഷികളും സമരസമിതിയും നൽകിയിരുന്നു. തന്റെയും ഭർത്താവിന്റെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അന്തിമ കുറ്റപത്രത്തിന് മുമ്പ് തന്നെയും ഭർത്താവിനെയും കേൾക്കാൻ സിബിഐയ്ക്ക് ധാർമിക ബാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു. സിബിഐ ഡിവൈഎസ്‌പി ടി പി അനന്തകൃഷ്ണനാണ് പെൺകുട്ടികളുടെ അമ്മ കത്ത് അയച്ചിരിക്കുന്നത്.

വാളയാർ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് സമരസമിതി. പെൺകുട്ടികളുടെ മരണം കൊലപാതകമെന്നാണ് അമ്മയടക്കമുള്ളവരുടെ ആരോപണം. എന്നാൽ മരണം ആത്മഹത്യയെന്ന പൊലീസ് അന്വേഷണം ശരിവയ്ക്കുന്നതാണ് സിബിഐയുടെയും കണ്ടെത്തൽ. സി ബി ഐ കണ്ടെത്തലിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ ആലോചന. കുറ്റപത്രത്തിന്റെ പകർപ്പ് ലഭ്യമായാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.

വാളയാറിലെ സഹോദരിമാർ ആത്മഹത്യ ചെയ്തു എന്നായിരുന്നു നേരത്തെ പൊലീസും കണ്ടെത്തിയത്. അത് ശരിവെച്ചുകൊണ്ടാണ് ഇപ്പോൾ സിബിഐയും റിപ്പോർട്ടു നല്കിയിരിക്കുന്നത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും , പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്.

ബലാൽസംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളുന്നത്. കഴിഞ്ഞ മാസം നടത്തിയ ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.