ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് രാജ്യാന്തര വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനത്താവളത്തിന്റെ റൺവേയിലടക്കം വെള്ളക്കെട്ടായതോടെ വിമാന സർവീസുകൾ നിർത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ രാത്രി മുതൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് രാജ്യ തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസും ഡൽഹിയിൽ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടു.

 

അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. 2003ലെ റെക്കോർഡ് ഭേദിച്ചാണ് മഴ തുടരുന്നത്. അന്ന് 1050 മിമി മഴ കിട്ടിയെങ്കിൽ ഇക്കുറി ഇതിനോടകം 1100 മിമി മഴ പെയ്തതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.

മോത്തിബാഗ്, ആർകെ പുരം, നോയിഡ, ദ്വാരക തുടങ്ങി വിവിധ പ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഡൽഹിയെ കൂടാതെ ഒഡീഷ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.