കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എട്ടു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പ് പൂർത്തിയായി. അവസാനഘട്ടത്തിലെ വോട്ടെടുപ്പിലും എൺപത് ശതമാനത്തിനടുത്ത് പോളിങ് രേഖപ്പെടുത്തി. അവസാന ഘട്ടത്തിൽ കൊൽക്കത്തയിലെ എഴുൾപ്പടെ 35 സീറ്റുകളിലായിരുന്നു വോട്ടെടുപ്പ്.

രാജ്യം ഒന്നാകെ ശ്രദ്ധിച്ച തെരഞ്ഞെടുപ്പിനാണ് ഇന്ന് തിരശ്ശീല വീണത് മാർച്ച് ഇരുപത്തിയേഴിന് തുടങ്ങിയ വോട്ടെടുപ്പ് എട്ടു ഘട്ടങ്ങളിലായാണ് പൂർത്തിയായത്. വടക്കൻ കൊൽക്കത്തയിലെ മഹാജതി ഓഡിറ്റോറിയത്തിനടുത്ത് ബോംബേറ് നടന്നത് ഒഴിച്ചാൽ പൊതുവെ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുമ്പോൾ കോവിഡ് രണ്ടാംതരംഗത്തിനു ശേഷം കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന രോഷം വോട്ടിൽ പ്രതിഫലിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് വിലയിരുത്തൽ.

ഉത്തര കൊൽക്കത്തയിലെ മഹാജതി സദനു സമീപം ബോംബേറ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആർക്കും പരുക്കില്ല. തന്റെ കാർ ലക്ഷ്യമാക്കിയാണ് ബോംബ് എറിഞ്ഞതെന്ന് ജൊറസാകോ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മീന ദേവി പുരോഹിത് ആരോപിച്ചു. 'എന്നെ കൊലപ്പെടുത്താൻ അവർ ശ്രമിച്ചു. വോട്ടർമാരെ ഭയപ്പെടുത്തുകയെന്ന തന്ത്രമായിരുന്നു അതിനു പിന്നിൽ' മീന ദേവി ആരോപിച്ചു.

ശശി പഞ്ജി, സാധൻ പാണ്ഡെ എന്നീ മന്ത്രിമാരും അവസാനഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നുണ്ട്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ ചരിത്രമുള്ള ബിർഭും ജില്ലയിലേക്കാണ് എല്ലാ കണ്ണുകളും. ഏപ്രിൽ 10 ന് നടന്ന നാലാം ഘട്ട വോട്ടെടുപ്പിനിടെ അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവച്ച കൂച്ച് ബെഹാറിലെ സിതാൽകുച്ചി മണ്ഡലത്തിലെ ബൂത്ത് നമ്പർ 126 ലും പോളിങ് നടന്നു.

ആകെ 285 സ്ഥാനാർത്ഥികൾ ജനവിധി തേടിയ ഈ ഘട്ടത്തിൽ മാൾഡ, മുർഷിദാബാദ്, ബിർബും, നോർത്തുകൊൽക്കത്ത തുടങ്ങിയ മേഖലകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. മാർച്ച് 27 ന് ആരംഭിച്ച ബംഗാളിലെ എട്ട് ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

ജയ്ശ്രീറാം മുഴക്കി ധ്രുവീകരണം ആയുധമാക്കി ബിജെപി. ജയ് ബംഗ്‌ള മുദ്രാവാക്യത്തിലൂടെ വീൽചെയറിലിരുന്ന് ബിജെപിയെ പ്രതിരോധിച്ച് മമത ബാനർജി. കോൺഗ്രസിനെയും ഐഎസ്എഫിനെയും ഒപ്പം കൂട്ടിയുള്ള പരീക്ഷണവുമായി ഇടതുപക്ഷം. ഇങ്ങനെയൊക്കെയായിരുന്നു പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പോരാട്ടം.

കോവിഡ് മഹാമാരിക്കിടയിലും തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കാത്തതിന് കമ്മീഷൻ ഏറെ വിമർശനം കേട്ടിരുന്നു. റാലികളും റോഡ്‌ഷോകളും മാർഗ്ഗനിർദ്ദേശം ലംഘിച്ച് നടന്നു. ആദ്യ ഘട്ടങ്ങളിൽ മമതയ്ക്ക് അനുകൂലമായിട്ടായിരുന്നു എല്ലാ അഭിപ്രായ സർവ്വെകളും. എന്നാൽ വോട്ടെടുപ്പ് തുടരുമ്പോൾ ബിജെപി വൻ മുന്നേറ്റമാണുണ്ടാക്കിയത്.

കോവിഡ് രണ്ടാംതരംഗത്തോടെ ബിജെപിയും പ്രചാരണത്തിന്റെയും താളം തെറ്റി. ഇത് വോട്ടിൽ പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് തൃണമൂൽ കോൺഗ്രസ്. ചില പോക്കറ്റുകളിൽ മാത്രം ഇടതുകോൺഗ്രസ് സഖ്യം സാന്നിധ്യമറിയിക്കാനാണ് സാധ്യത. പശ്ചിമബംഗാൾ പിടിക്കാൻ ബിജെപിക്കായാൽ ഇപ്പോഴുയരുന്ന വിമർശനങ്ങളെ നേരിടാൻ കേന്ദ്രസർക്കാരിനു കരുത്താകും. മറിച്ചായാൽ പ്രതിപക്ഷനിരയുടെ ഉണർന്നെണീക്കലിന് രാജ്യം സാക്ഷ്യം വഹിക്കും.