തിരുവനന്തപുരം: ചലച്ചിത്ര നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ യുവാവ് അതിക്രമിച്ചു കയറിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. അഹാനയെ കാണാനാണ് എത്തിയതെന്ന് പറഞ്ഞാണ് യുവാവ് വട്ടിയൂർക്കാവിലെ വസതിയിൽ എത്തിയത്. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ഫസിൽ ഉൾ അക്‌ബറാണ് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. സംഭവസമയത്ത് അഹാന വീട്ടിലുണ്ടായിരുന്നില്ല. ഈസമയം വീട്ടിലുണ്ടായിരുന്ന മകൾ ദിയ കൃഷ്ണ ഞെട്ടിക്കുന്ന അനുഭവമാണ് അന്നുണ്ടായതെന്നാണ് പ്രതികരിച്ചത്.

എന്താണ് സംഭവിച്ചതെന്ന് വിശദീരിച്ചു കൊണ്ടാണ് ദിയ കൃഷ്ണ വീഡിയോ പങ്കുവെച്ചത്. ചില തമിഴ് സൈക്കോ പടങ്ങളിൽ കണ്ടതുപോലുള്ള അവസ്ഥ ആയിരുന്നെന്നും ആ രാത്രി ഉണ്ടായതെന്നാണ് ദിയ പറയുന്നത്. ഇത്തരം ഒരു അനുഭവം തനിക്ക് ആദ്യമായിട്ടാണെന്നും ദിയ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പൊലീസിനോട് അഹാനയുടെ ഫാൻ ആണെന്നായിരുന്നു യുവാവിന്റെ മറുപടി. എത്ര ഫാൻ ആണെങ്കിലും രാത്രി പതിനൊന്നരയ്ക്ക് ബോധമില്ലാതെ മതിലുചാടിയാണോ വരുന്നതെന്ന് ദിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ദിയയുടെ വാക്കുകൾ ഇങ്ങനെ:

'ഞാനും ഇഷാനിയും ഒരാഴ്ചയോളം ഇവിടെ ഇല്ലായിരുന്നു. സംഭവം നടന്ന വൈകിട്ടാണ് ബംഗളൂരുവിൽ നിന്നും ഞങ്ങൾ തിരിച്ചെത്തുന്നത്. ഞാനും ഇഷാനിയും വന്നിറങ്ങിയ സമയത്താണ് ഇത് നടക്കുന്നത്. രാത്രി ഞാൻ ഫോണിൽ സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോഴാണ് ഹൻസിക പുറകിൽ നിന്നും എന്നെ വിളിച്ച് ഇക്കാര്യം കാണിക്കുന്നത്. താഴെ ഒരു സഹോദരൻ ഗേറ്റിൽ ചാരി കിടക്കുന്നു. അയാളെ കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി. ഹൻസികയോട് ഇയാളെക്കുറിച്ച് ചോദിച്ചപ്പോൾ അവൾക്കും ഒന്നും അറിയില്ല. അവസാനം അമ്മ പോയി വാതിൽ തുറന്ന് എന്തുവേണമെന്ന് ചോദിച്ചു. അയാൾ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത്. ഗേറ്റ് തുറക്ക്, അകത്തുവന്നു പറയാം എന്നൊക്കെ പറഞ്ഞു. ചില തമിഴ് സൈക്കോ പടങ്ങളിൽ നമ്മൾ കാണുന്നതുപോലെയുള്ള അവസ്ഥ. അമ്മ ഇതുവന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെ പേടിയായി. അച്ഛനോട് കാര്യം പറഞ്ഞു.

അച്ഛൻ മുറ്റത്ത് ഇറങ്ങി ചെല്ലാതെ മുകളിൽ വന്ന് അയാളോട് പറഞ്ഞുമനസിലാക്കാം എന്നു തീരുമാനിച്ചു. കാരണം അയാൾക്കൊരു ബോധവുമില്ലെന്ന് അറിയാമായിരുന്നു. അങ്ങനെ ചിരിച്ചുകൊണ്ടാണ് അച്ഛൻ അയാളോട് സംസാരിച്ചത്. എന്നാൽ വീട്ടിലെ വാതിൽ തുറക്ക് എന്നിട്ട് സംസാരിക്കാം എന്നാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്. വാതിൽ തുറന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന് അച്ഛൻ ചോദിച്ചു, 'അങ്ങനെയെങ്കിൽ മതില് ചാടി കടക്കുമെന്ന് അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു. നമ്മുടെ മനസിലും ഇയാൾ ഗേറ്റ് ചാടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നീ ചാടുമോ എന്നു അച്ഛൻ ചോദിച്ചതും അയാൾ എടുത്തൊരു ചാട്ടം. അപ്പോഴേക്കും എല്ലാവരും പേടിച്ചു. കാരണം താഴെ ഒരു വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. ഞങ്ങളെല്ലാം താഴേക്ക് ഓടി. ഇയാളുടെ കയ്യിൽ ആസിഡോ ബോംബോ ഉണ്ടോ എന്ന് ആർക്കറിയാം. ഹൻസിക പെട്ടന്നു തന്നെ പോയി സൈഡ് ഡോർ പൂട്ടി. അയാൾ പൂട്ടിൽ പിടിച്ചു വലിക്കാൻ തുടങ്ങി.

അപ്പോഴേക്കും അച്ഛൻ പൊലീസിനെ വിളിച്ചു. ഞാനും അഹാനയും ഞങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു. വീട്ടിനകത്തു നിന്ന് നോക്കുമ്പോൾ കാണാം അയാൾ വാതിലിനു മുന്നിൽ നിൽക്കുന്നത്. ഡോറ് തുറക്കില്ലെന്ന് മനസിലായതോടെ ഇയാൾ മൊബൈൽ ഫോണിൽ പാട്ടുവച്ച് അവിട ഇരുന്ന് ആസ്വദിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ പൊലീസ് വന്നു, അവരും മതിലു ചാടേണ്ടി വന്നു. കാരണം മതിലിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയിരുന്നു. പിടിച്ചപ്പോൾ ഇയാൾ പറഞ്ഞു, അഹാനയുടെ ഫാൻ ആണെന്ന്. എന്ത് ഫാൻ ആണെങ്കിലും രാത്രി പതിനൊന്നരയ്ക്കാണോ ഇങ്ങനെ ബോധമില്ലാതെ വരുന്നത്. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇതുപോലൊരു സംഭവം ഉണ്ടാകുന്നത്'- ദിയ വ്യക്തമാക്കി.

അതേസമയം സംഭവം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുത് എന്നായിരുന്നു അഹാനകൃഷ്ണ പ്രതികരിച്ചത്. അവിശ്വസനീയവുമായ പ്രവൃത്തിയാണ് ആ യുവാവിൽ നിന്നും ഉണ്ടായത്. വിഷയം അറിഞ്ഞ ഉടനെ വിളിച്ച് അന്വേഷിച്ചവർക്ക് നന്ദി, ഞങ്ങൾക്കത് നല്ല രീതിയിൽ കൈകാര്യം ചെയ്യാനായെന്നും അഹാന ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. കൃഷ്ണകുമാർ പകർത്തിയ വീഡിയോയിൽ യുവാവ് ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ബിജെപി. നേതാവ് സന്ദീപ് വാര്യർ ആണ് വീഡിയോ സഹിതം സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

അതേസമയം പൊലീസ് പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താൽപര്യമില്ലെന്ന് അറിയിച്ചെന്നാണ് പൊലീസ് പറയുന്നത്. മാനസിക അസ്വാസ്ഥ്യമോ ലഹരിക്കടിമയോ ആണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തദേശ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ വൈരാഗ്യമല്ല അതിക്രമ കാരണമെന്നും പൊലീസ് പറയുന്നു.

ലഹരികൾ ഇയാൾ ഉപയോഗിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ വിശദ പരിശോധന നടത്തും. ഇതിന് കെമിക്കൽ പരിശോധന നടത്താനാണ് തീരുമാനം. ഇതിനൊപ്പം ഇയാളുടെ വിശദാംശങ്ങളും തേടും. അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. കൃഷ്ണ കുമാറിന്റെ വീട്ടിലെ അക്രമത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴുള്ള നിഗമനം.

ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അകബർ ആണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗേറ്റിനു സമീപം നിന്ന് ഇയാൾ ഗേറ്റ് തകർക്കാൻ നോക്കുകയും പിന്നീട് വീട്ടിലേക്ക് ചാടിക്കയറുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കൃഷ്ണകുമാറും പെൺമക്കളും മൊബൈലിൽ പകർത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.