ന്യൂഡൽഹി: സാമൂഹ്യ മാധ്യമമായ വാട്സാപ്പിൽ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങൾ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ല. വാട്സാപ്പ് സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കരാറുകൾ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തിൽ ഇതൊരു തെളിവായി കാണാനാവില്ലെന്നും കോടതി വിശദീകരിച്ചു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും ഒരു കൺസോർഷ്യവും മാല്യന്യം ശേഖരിച്ച് കൊണ്ടുപോകുന്ന ഒരു സ്ഥാപനവും തമ്മിലുള്ള 2016-ലെ കരാറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ വാദം കേൾക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് എൻ.വി രമണ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിൻേറതാണ് സുപ്രധാന നിരീക്ഷണം. 'ഈ ദിവസത്തെ വാട്സാപ്പ് സന്ദേശങ്ങളുടെ തെളിവ് മൂല്യം എന്താണ്. സാമൂഹിക മാധ്യമങ്ങളിൽ എന്തും സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയും. വാട്സാപ്പ് സന്ദേശങ്ങൾ തങ്ങൾ തെളിവായി കണക്കാക്കില്ല'- ബെഞ്ച് വ്യക്തമാക്കി.

സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷനും വിവിധ കമ്പനികളുടെ കൺസോർഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ് തർക്കം ഉടലെടുത്തത്. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടായിരുന്നു കരാർ. പിന്നീട് കൺസോർഷ്യത്തിലുൾപ്പെട്ട എ ടു സെഡ്, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തർക്കമുണ്ടാവുകയും ഇതുകൊൽക്കത്ത കോടതിയുടെ പരിഗണനക്ക് എത്തുകയും ചെയ്തു.

എ ടു സെഡ് എന്ന സ്ഥാപനം 8.18 കോടി ലഭിച്ചുവെന്ന സമ്മതിക്കുന്ന വാട്‌സ് ആപ് മെസേജുണ്ടെന്ന് ക്വിപ്പോ കൊൽക്കത്ത ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ വാട്‌സാപ്പ് മെസേജ് വ്യാജമാണെന്നായിരുന്നു എ ടു സെഡിന്റെ വാദം. തുടർന്ന് കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തുകയായിരുന്നു. ഈ കേസിലാണ് സുപ്രീംകോടതിയിൽ നിന്നും നിർണായക പരാമർശം ഉണ്ടായിരിക്കുന്നത്.

വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പരിഗണിച്ചിട്ടുള്ള മറ്റു സുപ്രധാന കേസുകളിൽ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം കാര്യമായി ബാധിക്കുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.