കൊൽക്കത്ത: ബട്‌ല ഹൗസ് ഏറ്റുമുട്ടൽ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച സാഹചര്യത്തിൽ, എപ്പോഴാണ് മമത ബാനർജി രാഷ്ട്രീയം ഉപേക്ഷിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. ബഡ്‌ല ഹൗസ് ഏറ്റുമുട്ടൽ തെളിയിക്കപ്പെട്ടാൽ താൻ രാഷ്ട്രീയം വിടുമെന്ന മമതയുടെ പഴയ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു നഡ്ഡയുടെ ചോദ്യം. കോതുൽപുരിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു നഡ്ഡ മമതക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയത്.

'ബട്‌ല ഹൗസ് ഏറ്റുട്ടൽ വ്യാജമാണെന്നായിരുന്നു മമത ബാനർജി പറഞ്ഞിരുന്നത്. അത് യാഥാർഥ്യമാണെന്ന് തെളിഞ്ഞാൽ താൻ രാജിവെക്കുമെന്നും അവർ പറഞ്ഞിരുന്നു. കേസിലെ പ്രതിക്ക് കോടതി ഇപ്പോൾ വധശിക്ഷ വിധിച്ചിരിക്കുകയാണ്. മമത ബാനർജിയോട് എനിക്ക് ഒരു കാര്യമാണ് ചോദിക്കാനുള്ളത്, നിങ്ങൾ എപ്പോഴാണ് രാഷ്ട്രീയം നിർത്തുന്നത്?', നഡ്ഡ ചോദിച്ചു.

ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ പിടിയിലായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ ആരിസ് ഖാന് കഴിഞ്ഞ ദിവസമാണ് വധശിക്ഷ വിധിച്ചത്. ഡൽഹി ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ആരിസ് ഖാൻ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാൻ പ്രൊസിക്യൂഷനായെന്നും ജഡ്ജി നേരത്തെ വിധിച്ചിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്നാണ് ബട്‌ല ഹൗസ് ഏറ്റമുട്ടൽ കേസിനെ കോടതി വിശേഷിപ്പിച്ചത്. ഏറ്റുമുട്ടലിനിടെ ഡൽഹി പൊലീസ് ഇൻസ്‌പെക്ടർ മോഹൻ ചന്ദ് ശർമ കൊല്ലപ്പെട്ട കേസിൽ ആതിഫ് അമീൻ, സാജിദ്, ഷഹ്‌സാദ് എന്നിവരോടൊപ്പം ചേർന്ന് ആസൂത്രണം ചെയ്താണ് കൊലനടത്തിയത് എന്ന് വിധിന്യായത്തിൽ പറയുന്നു.

സംഭവം നടന്ന് 10 വർഷത്തിന് ശേഷമാണ് ആരിസ് ഖാൻ പിടിയിലായത്. ആരിസ് ഖാന് വധശിക്ഷ നൽകണമെന്ന് ഡൽഹി പൊലീസും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2008 സെപ്റ്റംബർ 19-നുണ്ടായ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിലിലാണ് ഡൽഹി പൊലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ്മ കൊല്ലപ്പെട്ടത്. രാജ്യതലസ്ഥാനത്ത് നാലിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങൾക്ക് പിന്നാലെ ആയിരുന്നു ബട്‌ല ഹൗസിലെ ഏറ്റുമുട്ടൽ. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018ൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടുകയായിരുന്നു.

പ്രൊസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ സംശയാതീതമായി തെളിയിക്കപ്പെട്ടു. ഇൻസ്‌പെക്ടർ മോഹൻ ചന്ദ് ശർമയെ കൊലപ്പെടുത്തിയത് ആരിസ് ഖാനും കൂട്ടാളികളും ചേർന്നാണെന്ന് കോടതിക്ക് വ്യക്തമായി. 2008ൽ ജാമിയ നഗറിൽ ഏറ്റുമുട്ടൽ നടക്കുമ്പോൾ നാല് ഭീകരർക്കൊപ്പം ആരിസ് ഖാനും ബട്‌ല ഹൗസിലുണ്ടായിരുന്നുവെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിൽ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതിഫ് അമീനും മുഹമ്മദ് സാജിതും കൊല്ലപ്പെട്ടിരുന്നു. കേസിൽ നേരത്തെ പിടിയിലായ ഷഹ്സാദ് അഹമ്മദിനെ 2013 ജൂലായിൽ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ഡൽഹി, ജയ്പുർ, അഹമ്മദാബാദ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലടക്കമുണ്ടായ നിരവധി സ്‌ഫോടനക്കേസുകളിൽ ആരിസ് ഖാന് പങ്കുണ്ട്. ഇതിനു പുറമേയാണ് ബട്‌ല ഏറ്റുമുട്ടൽകേസിലും ആരിസ് ഖാൻ പ്രതിയായിരിക്കുന്നത്. കുറ്റവാളിയുടെ ഭാഗത്ത് നിന്ന് കുറ്റബോധത്തിന്റെ നേരിയ കണികപോലും പ്രത്യക്ഷമല്ലെന്നും ഇത് അദ്ദേഹത്തെ തിരുത്താൻ സാധിക്കുമെന്ന ചെറിയ സാധ്യത പോലും ഇല്ലാതാക്കുന്നുവെന്നും പ്രൊസിക്യൂട്ടർ എ.ടി അൻസാരി കോടതിയെ അറിയിച്ചു.