കൊല്ലം: ഇഎംസിസി എന്ന കമ്പനിയുമായി ആഴക്കടലിൽ വലയെറിയാൻ എത്തിയത് രാഷ്ട്രീയത്തിലെ വമ്പൻ സ്രാവുകളോ? ഇഎംസിസിയുടെ കേരളാ കമ്പനിയുടെ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് പല വിവരങ്ങളാണ്. ഇഎംസിസി സർക്കാരിന് ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ രൂപരേഖ സമർപ്പിക്കുന്നതു നിയമപ്രകാരം കമ്പനി രൂപീകരിക്കുന്നതിനു മുൻപാണെന്ന വിചിത്ര കാര്യവും വ്യക്തമായിട്ടുണ്ട്.

കമ്പനി രൂപീകരിച്ച് 3 മാസത്തിനുള്ളിൽ 5000 കോടി രൂപയുടെ പദ്ധതികൾക്കുള്ള ധാരണാപത്രങ്ങളിൽ സർക്കാർ ഒപ്പുവച്ചു. ന്യൂയോർക്ക് ആസ്ഥാനമായ ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം 5324.49 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ ഉപകമ്പനിയായ ഇഎംസിസി ഇന്റർനാഷനൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴി സമർപ്പിക്കുന്നത് 2019 ഓഗസ്റ്റ് മൂന്നിനാണ്. എന്നാൽ, ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം തന്നെ നിലവിൽ വന്നത് 2019 നവംബർ 26നാണ്.

നിയമപരമായി നിലവിൽ വരാത്ത കമ്പനിക്ക് സർക്കാരിനു മുന്നിൽ പദ്ധതി നിർദേശവുമായി എത്താൻ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഈ ാേചദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാറാണ്. ഇതോടെ ഇഎംസിസിക്ക് പിന്നിൽ ആരാണെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതു ഗ്ലോബൽ കൺസോർഷ്യത്തിന്റെ നേതൃത്വത്തിലായിരിക്കുമെന്നും പദ്ധതിരേഖയിലുണ്ട്.

മാതൃ കമ്പനി നിലവിൽ വരുന്നതിനു മാസങ്ങൾക്കു മുൻപ്, 2019 ജനുവരി 11ന് ഉപകമ്പനിയായി അങ്കമാലി ആസ്ഥാനമായി ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് നിലവിൽ വന്നു. ഈ കമ്പനിയുമായാണു 2020 ഫെബ്രുവരി 28നു ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.

ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം രൂപീകരിക്കുന്നതിനും വർഷങ്ങൾ മുൻപ്, 2015 ജൂൺ 19 ന്, ഇതേ പേരിൽ അമേരിക്കയിൽ തന്നെ ഫിലദൽഫിയ ആസ്ഥാനമായി കമ്പനി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കമ്പനിയുടെ ഉപകമ്പനി ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് മത്സ്യബന്ധന പദ്ധതി സമർപ്പിക്കാതിരുന്നതു സംശയങ്ങൾക്ക് ഇടയാക്കുന്നു. അമേരിക്കയിലെ സംസ്ഥാനങ്ങളിൽ നികുതി നിരക്കുകൾ വ്യത്യസ്തമായതിനാലാണ് 2 സംസ്ഥാനങ്ങളിലായി ഒരേ പേരിൽ കമ്പനികൾ രജിസ്റ്റർ ചെയ്തതെന്നാണ് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസിന്റെ വിശദീകരണം.

അതിവിടെ ഇഎംസിസി സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖയിൽ സ്ട്രാറ്റജിക് പാർട്ണർ എന്ന നിലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം വി പിള്ളുടെ പേരാണ്. എന്നാൽ, കമ്പനിയെക്കുറിച്ചു തനിക്കൊന്നും അറിയില്ലെന്ന് പിള്ള പ്രതികരിച്ചു. കമ്പനി സംസ്ഥാന സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖയിൽ സ്ട്രാറ്റജിക് പാർട്ണർ എന്ന നിലയിൽ തന്റെ പേര് ഉൾപ്പെടുത്തിയത് പിൻവലിച്ചു മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക കാലത്തു സ്തുത്യർഹ സേവനം കാഴ്ചവച്ച മത്സ്യത്തൊഴിലാളികൾക്കായി ഹെൽത്ത് കെയർ പദ്ധതി നടപ്പാക്കുന്നുവെന്നു പറഞ്ഞു. ചിലർ തിരുവനന്തപുരത്തെ വീട്ടിൽ വന്നു കണ്ടിരുന്നു. നല്ല കാര്യമാണെന്നു പറഞ്ഞ് മടക്കിയതല്ലാതെ മത്സ്യ പദ്ധതിയുമായി തനിക്കൊരു ബന്ധവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പദ്ധതി റദ്ദാക്കിയതോടെ ഫിഷറീസ് വകുപ്പു മന്ത്രിക്കെതിരെ ഇഎംസിസി പ്രസിഡന്റ് ഷിജു എം.വർഗീസ് രംഗത്തെത്തി. മന്ത്രി തുടർച്ചയായി കള്ളം പറയുന്നുവെന്നാണ് ഷിജുവിന്റെ ആരോപണം. ഇനിയെങ്ങനെയാണ് തുറന്നു പറയാതിരിക്കുക? ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്. രേഖാമൂലം ഉള്ള കാര്യംപോലും നിഷേധിക്കുകയാണ് ഷിജു തുറന്നടിച്ചു. അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതൽമുടക്കാൻ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ. നടക്കില്ലെങ്കിൽ മുൻപേ പറയാമായിരുന്നില്ലേ? എത്രമാത്രം മുതൽമുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങൾ നീക്കിയത്?

നയമില്ലെങ്കിൽ എന്തിനാണ് പ്രിൻസിപ്പൽ സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്. ആഴക്കടലിലുള്ള മത്സ്യം മുഴുവൻ പെറുക്കി കൊണ്ടുപോകുന്ന കുത്തകയല്ല ഇഎംസിസി. കേരളത്തിൽ ഈ പദ്ധതി എത്തിക്കാൻ രണ്ടുവർഷം പ്രയത്നിച്ചു. ഒരു മാസം കഷ്ടപ്പെട്ടാൽ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാമായിരുന്നു എന്നും ഷിജു വർഗീസ് പറഞ്ഞു.

2,950 കോടി രൂപയ്ക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായി 400 യാനങ്ങളും മത്സ്യബന്ധന കപ്പലുകളും നിർമ്മിക്കാനായിരുന്നു കരാർ. എന്നാൽ കരാറിനെതിരേ വലിയ ആക്ഷേപങ്ങൾ പ്രതിപക്ഷ നേതാവ് ഉയർത്തിയതോടെ സർക്കാർ സമ്മർദ്ദത്തിലായി. ഇടത് നയത്തിന് വിരുദ്ധമായ നടപടിയെന്ന വിമർശനം കൂടി ഉയർന്നതോടെയാണ് കരാർ റദ്ദാക്കാൻ സർക്കാർ നിർബന്ധിതരായത്. കരാർ റദ്ദാക്കിയതിന് പുറമേ കരാറിലേക്കെത്തിയ സാഹചര്യം അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചു. ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല. ഈ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ തുടർ നടപടി ആലോചിക്കും.

ഞായറാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്കുകൂടി എത്തിയതോടെയാണ് സർക്കാരിന്റെ നിലപാട് മാറ്റം. ഇ.എം.സി.സി. മേധാവി അമേരിക്കക്കാരനായ ഡുവൻ ഇ ഗെരൻസർ, മേഴ്സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇ.എം.സി.സി.യുടെ പ്രസിഡന്റും മലയാളിയുമായ ഷിജുവർഗീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.

മന്ത്രിമാരെ വ്യവസായനിർദ്ദേശങ്ങളുമായി ആരെങ്കിലും വന്ന് കണ്ടിരിക്കും അതിൽ പ്രത്യേകിച്ച കാര്യമില്ലെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപണങ്ങളെ തള്ളിക്കൊണ്ട് പറഞ്ഞത്. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി 400 ആഴക്കടൽ മത്സ്യബന്ധന ട്രോളറുകൾ ഉണ്ടാക്കാൻ ഒപ്പിട്ട ധാരണാപത്രം സർക്കാരോ, കോർപ്പറേഷനോ പുറത്തുവിട്ടിട്ടില്ല.