ന്യൂഡൽഹി: 'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..'(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്, ആരുടേയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ)- പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ യുവ എംപി മഹുവ മോയിത്രയുടെ പാർലമെന്റിലെ കന്നിപ്രസംഗത്തിലെ തീപ്പൊരി നിറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. മറുവശത്ത് ഭരണപക്ഷത്തിരിക്കുന്ന ബിജെപിയുടെ മുന്നൂറിലേറെ എംപിമാരുടെ മുഖത്തു നോക്കിയായിരുന്നു മഹുവയുടെ വാക്കുകൾ. പ്രതിപക്ഷത്ത് കക്ഷിഭേദമന്യേയുള്ള എംപിമാർ ഡെസ്‌ക്കിൽ അടിച്ച് ഈ എംപിയുടെ പ്രസംഗം പ്രോത്സാഹിപ്പിച്ചു. ഈ നേതാവിനെയാണ് തൃണമൂലിന്റെ പ്രധാന നേതാവ് മമതാ ബാനർജി നോട്ടമിടുന്നത്. തനിക്ക് മുകളിൽ മഹുവ വളരുമോ എന്ന ഭയമാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവം.

തൃണമൂൽ കോൺഗ്രസ് എന്നാൽ മമത ബാനർജിയിൽ മാത്രമൊതുങ്ങുന്ന പാർട്ടിയാണ്. അതിന് അപ്പുറത്തേക്ക് മഹുവ എത്തുകയായിരുന്നു. മികച്ച വിദ്യാഭ്യാസവും നല്ലൊരു കരിയറും കൈവശമുണ്ടായിട്ടും രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിത്വം. ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തെ പ്രതനിധീകരിക്കുന്ന എംപിയാണ് മഹുവ മോയിത്ര. ഇന്ത്യൻ രാഷട്രീയത്തിലേക്ക് മഹുവയെ എത്തിച്ചതിൽ പ്രധാന പങ്കുള്ളത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ്. രാഹുലിന്റെ യൂത്ത് ബ്രിഗോഡിന്റെ ഭാഗമായാണ് മഹുവയും ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയത്. പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. 2008ലാണ് ഇവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതിന് ശേഷം തുടർച്ചയായി പത്ത് വർഷത്തോളം ര്ര്രാഷ്ടീയത്തിൽ നിന്നാണ് അവർ എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

ബംഗാളിൽ യൂത്ത് കോൺഗ്രസിന്റെ ചുമതലക്കാരിയായാണ് അവർ ശോഭിച്ചത്. എന്നാൽ, രണ്ട് വർഷം കോൺഗ്രസിനൊപ്പം നിന്ന അവർ തുടർന്നുള്ള യാത്രക്ക് നല്ലത് ദീദിയുടെ പാർട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ് 2010ൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്നു. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നേടിയ മികച്ച ജോലിയുള്ള ഒരു ബിസിനസുകാരിയായിരുന്നു അവർ. പ്രാഥമിക വിദ്യാഭ്യാസം നേടിയതുകൊൽക്കത്തയിലായിരുന്നു. തുടർന്നുള്ള ഉന്നതപഠനം അമേരിക്കയിലായിരുന്നു. അമേരിക്കയിൽ എത്തിയ ശേഷം ശിഷ്ടം ജീവിതം അവിടെയെന്ന് ഉറപ്പിച്ച വിധത്തിലായിരുന്നു മഹുവ മോയിത്രയുടെ കുതിപ്പ്. മസാചുസെറ്റ്‌സ് കോളജിൽ നിന്ന് കണക്കും സാമ്പത്തിക ശാസ്ത്രവുംപഠിച്ചു. തുടർന്ന് അമേരിക്കയിലെ പ്രശസ്ത ബാങ്കായ ജെപി മോർഗനിൽ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു.

ഇങ്ങനെ തിളങ്ങുന്ന പ്രൊഫഷണുമായി നിൽക്കേയാണ് അവൽ ഇന്ത്യയിൽ എത്തിയത്. കോൺഗ്രസിൽ ചേർന്ന അവർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രാഹുൽ ബ്രിഗേഡിന്റെ ഭാഗമായി. രാഹുലിന്റെ ആം ആദ്മി കാ സിപായി പദ്ധതിയുടെ പ്രയോക്താവാകുകയും ചെയ്തു. പിന്നീടാണ് മമതയ്ക്കൊപ്പം ചേർന്നത്. 2010ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ കൊൽക്കത്തയിൽ നിന്നും മത്സരിക്കുന്നത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച ഇവർ മമത ബാനർജിയുടെ അടുപ്പക്കാരിയായി. ദേശീയ ചാനലുകളിൽ തൃണമൂൺ കോൺഗ്രസിന്റെ മുഖമായി മാറിയത് മഹുവയായിരുന്നു. തീപ്പൊരി വാക്കുകളുമായും ചർച്ചകളുമായി മുന്നേറിയു മഹുവയോടെ ദേഷ്യവും പ്രശസ്തമാണ്.

2015ൽ നടന്ന ചാനൽ ചർച്ചയിൽ സംഘ്പരിവാർ അനുകൂലിയായ ടൈംസ് നൗ പത്രാധിപരായിരുന്ന അർണാബ് ഗോസ്വാമിയോട് ആക്ഷേപാർത്ഥത്തിൽ നടുവിരൽ ഉയർത്തിക്കാണിച്ച മഹുവയുടെ നടപടി ഏറെ ചർച്ചയായിരുന്നു. അർണാബിന്റെ പ്രകോപനം തുടർന്നപ്പോഴാണ് മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്. ചാനൽ ചർച്ചയിലേക്കു ക്ഷണിക്കുകയും അവസരംനൽകാതെ തുടർച്ചായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത അർണാബിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്.

സിൽച്ചാർ വിമാനത്താവളത്തിൽ നടന്ന സംഭവവും മഹുവയെ വിവാദ നായികയാക്കിയിരുന്നു. അന്ന് പൊലീസുകാരിയെ മർദ്ദിച്ചതിന്റെ പേരിലായിരുന്നു അവർ വിവാദ നായികയായത്. ബംഗാളിൽ ബിജെപി വളർന്നു തുടങ്ങിയതോടെ അവരെ പ്രതിരോധിക്കാനും മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ മഹുവ മോയിത്ര ഉണ്ടായിരുന്നു. പൗരന്മാരെ നിരീക്ഷിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കം ചോദ്യംചെയ്ത് മഹുവ നൽകിയ ഹരജിയും ചർച്ചയായി. എംഎൽഎ ആയിരിക്കവേയാണ് മഹുവ ലോക്സഭയിലേക്ക് മത്സരിച്ചത്. രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്. ലോക്‌സഭയിൽ നടത്തിയ കന്നിപ്രസംഗത്തിൽ തന്നെ ഭരണപക്ഷത്തിന്റെ മുഖത്ത് നോക്കി ഇന്ത്യ ആരുടെയും അച്ഛന്റെ സ്വത്തല്ലെന്നും നിങ്ങൾ ഫാസിസ്റ്റുകളാണെന്നും പ്രഖ്യാപിച്ചുതോടെ അവർ താരമായി മാറുകയും ചെയ്തു.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയെ വേദിയിലിരുത്തി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയായിരുന്നു മമത ചെയ്തത്. വ്യാഴാഴ്ച കൃഷ്ണനഗറിൽ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു മഹുവ മൊയിത്രയെ പേരെടുത്ത് പറഞ്ഞ് മമത വിമർശിച്ചത്. നാദിയ ജില്ലയിലെ പാർട്ടി അണികൾക്കുള്ളിൽ വളരുന്ന വിഭാഗീയതയിലാണ് മമത അതൃപ്തി പ്രകടിപ്പിച്ചത്. ''മഹുവാ, ഞാനൊരു കാര്യം വ്യക്തമായി പറയാം. ആര് ആർക്ക് എതിരാണെന്ന് എനിക്ക് അറിയേണ്ട കാര്യമില്ല, പക്ഷേ തിരഞ്ഞെടുപ്പ് വരുമ്പോൾ, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാർട്ടി തീരുമാനിക്കും. അതിനാൽ അതിന്റെ പേരിൽ ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്.' സംസ്ഥാന സർക്കാർ നടത്തിയ ഒരു അഡ്‌മിനിസ്‌ട്രേറ്റീവ് മീറ്റിംഗിനിടെയാണ് മമത ബാനർജി സ്വന്തം പാർട്ടിയിലെ എംപിക്കെതിരെ വിമർശം ഉന്നയിച്ചത്.

ഒരേ വ്യക്തി എന്നെന്നേക്കും ഒരേ സ്ഥാനത്ത് തുടരുമെന്ന് കരുതേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മൊയിത്ര മമത ബാനർജിക്ക് തൊട്ടുപിന്നിൽ വേദിയിൽ ഇരിക്കുന്നുണ്ടായിരുന്നു. ടിഎംസി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ അഴിമതി ആരോപിച്ച് പോസ്റ്ററുകൾ പതിക്കുന്നതിനെപ്പറ്റിയും മമത പരാമർശിച്ചു. പൊലീസ് അന്വേഷണത്തിൽ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതായും മമത ബാനർജി പറഞ്ഞു.