കണ്ണൂർ: രാജ്യസഭാ സീറ്റിൽ കണ്ണുരിൽ നിന്ന് വീണ്ടും പരിഗണിക്കുന്നത് രണ്ടു യുവനേതാക്കളെ .നിലവിൽ എംപിയായ കെ.കെ.രാഗേഷിനെയും കെ.ശിവദാസനെയുമാണ് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നത് 'രാഗേഷിന്റെതുൾപ്പെടെയുള്ളവരുടെ കാലാവധി കഴിയാൻ പോകുന്ന സാഹചര്യത്തിലാണ് സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയത്. സിപിഎമ്മിന് രണ്ട് സീറ്റാണ് ഇക്കുറിയുള്ളത്. ഇതിൽ ഒരു സീറ്റ് തെക്കൻ മേഖലയിലും മറ്റൊന്ന് വടക്കൻ മേഖലയിലുമാണ് നൽകുക.

തെക്കൻ മേഖലയിൽ ചെറിയാൻ ഫിലിപ്പിനാണ് സാധ്യത. ഡോ. ടി എൻ സീമയും ചിലപ്പോൾ സ്ഥാനാർത്ഥിയായേക്കും ഇക്കുറി സ്ഥാനാർത്ഥിയായേക്കും. എന്നാൽ വടക്കൻ മേഖലയിലാണ് തർക്കം തുടങ്ങിയത്.സി പി.എം സംസ്ഥാന കമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക സംഘം ദേശീയ ഭാരവാഹിയുമായിരുന്ന കെ.കെ രാഗേഷിന് ഒരു തവണ കൂടി അവസരം നൽകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവ വിശ്വസ്തനായ നേതാക്കളിലൊരാളാണ് കെ.കെ രാഗേഷ് ദേശീയ തലത്തിൽ നടന്ന കർഷക സമരത്തിന്റെ ചുക്കാൻ പിടിച്ച കേരളത്തിലെ നേതാക്കളിൽ ഒരാളാണ് കെ.കെ രാഗേഷ് അതുകൊണ്ടുതന്നെ ദേശീയ തലത്തിൽ കർഷക സമരം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ അതിന് നേതൃത്വം നൽകുന്ന കെ.കെ രാഗേഷിനെ മാറ്റുന്നത് ശരിയല്ലെന്ന വാദമാണ് സിപിഎമ്മിലെ ഒരു വിഭാഗമുയർത്തുന്നത്.

എന്നാൽ കെ കെ രാഗേഷ് വേണമെന്ന് പറയുമ്പോൾ കെ ശിവദാസൻ വേണ്ടെന്നു പറയാനും മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കോ കഴിയില്ല. എസ്.എഫ്.ഐ അഖിലേന്ത്യാതലത്തിൽ വരെ പ്രവർത്തിച്ച നേതാവാണ് ഡോ.കെ.ശിവദാസൻ ' കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കല്യാശേരിയിൽ നിന്നും മത്സരിക്കാൻ അദ്ദേഹത്തിന് സീറ്റ് ലഭിക്കുവെന്ന് കരുതിയെങ്കിലും എം.വി ജി നാണ് നറുക്ക് വീണത്. അതു കൊണ്ടു തന്നെ വൈദ്യുതി വകുപ്പ് ബോർഡംഗം എന്ന പേരിനുള്ള പദവി മാത്രമേശിവദാസന് ഇപ്പോഴുള്ളു. ഈ സർക്കാരിന്റെ കാലാവധി കഴിഞ്ഞാൽ അതും കഴിയും.

യുവജന നേതാവ് എന്നതിലുപരിയായി സിപിഎം കണ്ണൂർ ജില്ലാ ' സെക്രട്ടറിയേറ്റംഗം പനോളി വത്സന്റെ മകളുടെ ഭർത്താവ് കൂടിയാണ് ശിവദാസൻ ഒരു കാലത്ത് പി.ജയരാജന്റെ അടുത്ത അനുയായിയെന്നറിയപ്പെട്ടിരുന്ന വത്സൻ പനോളി കുത്തുപറമ്പ് മേഖലയിൽ ആർ.എസ്.എസിനെതിരെ പ്രതിരോധിക്കുന്ന സിപിഎം നേതാക്കളിലൊരാൾ എന്ന ഇമേജും അദ്ദേഹത്തിനുണ്ട്. വ്യക്തിപൂജയുടെ പേരിൽ പി.ജയരാജനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അകൽച്ച തുടങ്ങിയതോടെ കുത്തുപറമ്പ് മേഖലയിൽ മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം പുലർത്തുന്ന നേതാക്കളിലൊരാളായി പനോളി വത്സൻ മാറിയിട്ടുണ്ട്.

കുത്തുപറമ്പ് മേഖലയിൽ നിന്നും പി.ജയരാജന് പകരമായി ജില്ലാ നേതൃത്വത്തിലേക്ക് ഉയർന്നു വന്ന നേതാവായ പനോളി വത്സൻ പെരിങ്ങത്തുർ മൻസുർ വധകേസിൽ പങ്കുണ്ടെന്ന് കെ.സുധാകരൻ കുറ്റപ്പെടുത്തിയ നേതാക്കളിലൊരാളാണ് ശിവദാസന് രാജ്യസഭാ സീറ്റ് കൊടുക്കണമെന്നത് കുത്തുപറമ്പ് മേഖലയിൽ നിന്നും ഉയർന്നു വരുന്ന ആവശ്യങ്ങളിലൊന്നാണ് ' കെ.കെ.രാഗേഷിന് ബദലായി ശിവദാസന്റെ പേര് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ശക്തമായി മുഖ്യമന്ത്രിയുടെ മുൻപിലേക്ക് വെച്ചിട്ടുണ്ട്. എന്നാൽ തന്റെ വിശ്വസ്തനായ കെ.കെ.രാഗേഷിനെ തള്ളിക്കളയാൻ അദ്ദേഹത്തിന് കഴിയില്ല.

പാർട്ടിയിൽ ഇന്നേ വരെ യാതൊരു സ്ഥാനവും ലഭിച്ചിട്ടില്ലാത്ത ഡോ.വി.ശിവദാസിനെ ഇത്തവണയും തള്ളിക്കളയാൻ കഴിയുകയുമില്ല ഇങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ വരുന്ന പാർട്ടി സമ്മേളനത്തിൽ സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ കൊണ്ടുവന്ന് താൽക്കാലികമായി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന ഫോർമുലയും ഉയർന്നു വന്നിട്ടുണ്ട്.തുടർ ഭരണം ലഭിക്കുകയാണെങ്കിൽ നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വീണ്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്കു തന്നെ പോകുമെന്നാണ് വിലയിരുത്തൽ.