ഭോപ്പാൽ: മധ്യപ്രദേശിൽ 38കാരന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ജോലി കഴിഞ്ഞ് വൈകി വരുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിലാണ് പ്രകോപനം.

സാഗർ ജില്ലയിലാണ് സംഭവം. 35കാരിയാണ് അരവിന്ദിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഭാര്യ ശിവ്കുമാരിക്കെതിരെ കേസെടുത്തു.

ദിവസവേതനത്തിന് പണിയെടുക്കുന്ന തൊഴിലാളിയാണ് അരവിന്ദ്. ജോലി കഴിഞ്ഞ് വൈകി വരുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടുകാർ ഇടപെട്ട് വഴക്ക് പറഞ്ഞുതീർത്തു. എന്നാൽ അരിശം വിട്ടുമാറാതിരുന്ന ശിവ്കുമാരി, പുലർച്ചെ ഉറങ്ങിക്കിടന്ന അരവിന്ദിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് അരവിന്ദിനെ ആശുപത്രിയിൽ എത്തിച്ചത്.

ബുന്ദൽഖണ്ഡ് മെഡിക്കൽ കോളജിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ശിവ്കുമാരി ഖേദം പ്രകടിപ്പിച്ചതായി സഹോദരൻ പറഞ്ഞു.