തിരുവനന്തപുരം: വീട്ടിൽ കലഹം സ്ഥിരമായതിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കഴുത്തറുത്തുകൊന്നു. തിരുവനന്തപുരം അമ്പൂരി കുട്ടമല സ്വദേശിനി സുമലതയാണ് ഭർത്താവ് സെൽവമുത്തുവിനെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. സെൽവമുത്തുവിന്റെ കഴുത്തിലും തലയിലും വെട്ടേറ്റ നിലയിലായിരുന്നു.

ഭർത്താവ് കിടപ്പുമുറിയിൽ അനക്കമില്ലാതെ കിടക്കുന്നുവെന്ന് സുമലതയാണ് അയൽവാസികളെ വിളിച്ചറിയിച്ചത്. അയൽക്കാരെത്തി പരിശോധിച്ചപ്പോൾ കൊലപാതകമാണെന്ന് വ്യക്തമായി. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി സുമലതയെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെങ്കിലും കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഏതാനും ദിവസം മുൻപും വീട്ടിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി.

അതേസമയം, സുമലത മാനസിക പ്രശ്നത്തിനു ചികിത്സ തേടിയിരുന്നെന്നാണ് വിവരം. മാനസിക വിഭ്രാന്തിയാണോ കൊലപാതകത്തിന് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.