കോട്ടയം: ഭർത്താവ് ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ച വച്ച സംഭവത്തിന് പിന്നാലെ പൊലീസിനെതിരെ ഗുരുതര ആരോപണം ഉയരുകയാണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് നൽകിയ പരാതി പൊലീസ് ഗൗരവപൂർവ്വം എടുത്തിരുന്നെങ്കിൽ യുവതി കൊടിയ ക്രൂരതയ്ക്ക് ഇരയാകുമായിരുന്നില്ല. കോട്ടയത്തെ ഒരു പൊലീസ് സ്റ്റേഷനിലാണ് യുവതി ഭർത്താവിന്റെ ലൈംഗിക വൈകൃതത്തിനെതിരെ പരാതി നൽകിയത്.

മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി കാര്യങ്ങൾ രമ്യതയിൽ പരിഹരിക്കുകയും കൗൺസിലിങ് നൽകി പറഞ്ഞു വിടുകയുമായിരുന്നു. അന്ന് ഈ പരാതി ഗൗരവപൂർവ്വം എടുക്കാതിരുന്നതാണ് കാര്യങ്ങൾ ഇത്രത്തോളം എത്താൻ കാരണമായിത്തീർന്നത്.

അന്ന് സഹോദരനോടൊപ്പമാണ് പൊലീസിൽ പരാതി നൽകാൻ യുവതി പോയത്. സ്റ്റേഷനിൽ വച്ച് ഭർത്താവ് പൊലീസിനോട് പറഞ്ഞത് താൻ തമാശക്കാണ് പറഞ്ഞതെന്നും അങ്ങനെയൊക്കെ പറയാൻ ഒരു ഭർത്താവിനാകുമോ എന്നുമായിരുന്നു. വളരെ നിഷ്‌ക്കളങ്കതയൊടെയും ആത്മാർത്ഥതയോടെയുമുള്ള ഇയാളുടെ വാക്കിൽ പൊലീസും യുവതിയും വീണു പോകുകയായിരുന്നു എന്നാണ് വിവരം.

കൗൺസിലിങ്ങിന് ശേഷം സ്റ്റേഷനിൽ നിന്നും ഇറങ്ങിയപ്പോൾ ഭർത്താവിനൊപ്പം യുവതി പോകുകയായിരുന്നു. എന്നാൽ പിന്നീടാണ് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പറഞ്ഞതൊക്കെയും പൊള്ളയായിരുന്നു എന്ന് യുവതി തിരിച്ചറിയുന്നത്. വീണ്ടും ഇയാൾ ലൈംഗിക വൈകൃത സ്വഭാവം പുറത്തെടുക്കുകയും ഭീഷണിപ്പെടുത്തി മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുകയുമായിരുന്നു.

അതേ സമയം പരാതി കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി അന്ന് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടും. നിലവിൽ അന്വേഷിക്കുന്ന കറുകച്ചാൽ പൊലീസ് തന്നെ ഇക്കാര്യവും പരിശോധിക്കും. വേണ്ടി വന്നാൽ പ്രത്യേക അന്വഷണ സംഘത്തെ രൂപീകരിക്കാനും ആലോചനയുണ്ട്. യുവതി കഴിഞ്ഞ ദിവസം കോടതിമുൻപാകെ നൽകിയ രഹസ്യമൊഴിയിൽ പൊലീസിനെതിരെയ പരാമർശമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

2014 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് അഞ്ചു വർഷത്തോളം പ്രണയിച്ചതിന് ശേഷം യുവതിയുടെ സഹോരനോട് ഇഷ്ടം പറയുകയും പിന്നീട് വിവാഹം നടക്കുകയുമായിരുന്നു. ഇവർക്ക് ഏഴും മുന്നും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ആദ്യ കുട്ടി ജനിച്ച് മൂന്നര വർഷം കഴിഞ്ഞപ്പോഴാണ് യുവതിയോട് മറ്റു പുരുഷന്മാരുമായി ലൈംഗിക വേഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് കേട്ട് ഞെട്ടിയ യുവതിയോട് എനിക്ക് നീ മറ്റു പുരുഷന്മാരോടൊപ്പം കിടക്കുന്നത് കാണാനാണ് ഇഷ്ടം എന്നും അതിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ഇതിന് തയ്യാറാകാതിരുന്ന യുവതിയെ പലതും പറഞ്ഞ് നിർബന്ധിപ്പിച്ചെങ്കിലും യുവതി പേടിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ അവിടെയെത്തി ഇയാൾ കരഞ്ഞു കാലു പിടിച്ചു തിരിച്ചു കൊണ്ടു പോകുകയായിരുന്നു. പക്ഷേ വീണ്ടും ഇക്കാര്യത്തിനായി നിർബന്ധിച്ചതോടെ വീട്ടിലെത്തി വിവരങ്ങൾ പറയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ ഇരുവരെയും വിളിച്ചു വരുത്തി കൗൺസിലിങ് നടത്തി തിരിച്ചു വിടുകയായിരുന്നു.