കാസർകോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 60കാരൻ മരിച്ചു. വെള്ളരിക്കുണ്ട് സ്വദേശി കെ യു ജോണാണ് കാട്ടുപന്നിയുടെ ആക്രമണം നേരിട്ടത്. ഉടൻ തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒന്നരമാസത്തോളം ചികിത്സയിൽ കഴിഞ്ഞ ജോണിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

നവംബർ ഒന്നിനാണ് ജോണിനെ കാട്ടുപന്നി ആക്രമിച്ചത്. ബലാൽ അതിർത്തിയിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാൻ തോക്കിന് ലൈസൻസുള്ള ജോണിനെ വിളിക്കുകയായിരുന്നു. ഷിജുവിന്റെ വീട്ടിൽ എത്തി കാട്ടുപന്നിയെ നേരിടാൻ ശ്രമിക്കുന്നതിടെ, കാട്ടുപന്നി ജോണിനെ ആക്രമിക്കുകയായിരുന്നു.

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജോണിനെ ഉടൻ തന്നെ മംഗലാപുരം ആശുപത്രയിൽ എത്തിച്ചു. അവിടെ ഒന്നരമാസത്തോളം ചികിത്സയിൽ കഴിഞ്ഞ ജോണിന്റെ ആരോഗ്യനില കഴിഞ്ഞദിവസം വഷളാവുകയായിരുന്നു.