കോഴിക്കോട്: ആനക്കാംപൊയിലിൽ പൊട്ടക്കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 14 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ആനയെ കരകയറ്റിയത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയിൽ തൊണ്ണൂറിലാണ് ആന കിണറ്റിൽ വീണത്. ആന കിണറ്റിൽ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാർ പറയുന്നു.

ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുള്ളതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. ജോസുകുട്ടി എന്ന കർഷകന്റേതാണ് ആന വീണ തോട്ടം. വനഭൂമിയോട് ചേർന്നാണ് കിണർ അതിനാൽ കാട്ടാന വീണത് പുറത്തറിയാൻ വൈകി. ആനയെ രക്ഷിക്കാൻ നാട്ടുകാരും വനംവകുപ്പും എത്തി. മുമ്പ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടർന്ന് ആളൊഴിഞ്ഞു. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.