കൊല്ലം : കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ഇടതുകാലിന് പരിക്കേറ്റ കൊല്ലം അഞ്ചൽ ആനപ്പുഴയ്ക്കൽ സ്വദേശിനിപുനലൂർ താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്. ആനപ്പുഴയ്ക്കൽ നെടുപുറം മേഘാഭവനിൽ മനോജിന്റെ മകൾ പതിനേഴുകാരി സ്‌നേഹയ്ക്കാണ് പരിക്കേറ്റത്. ഇടതുകാലിനേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് 22 തുന്നൽ ഇടേണ്ടി വന്നു.

കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് പാഞ്ഞെത്തിയ കാട്ടുപന്നി സ്‌നേഹയെ പിന്നിൽനിന്ന് കുത്തിവീഴ്‌ത്തിയത്. വീടിന് സമീപത്തുവച്ചാണ് സംഭവം. കാട്ടുുപന്നിയുടെ ആക്രമണത്തിൽ സ്‌നേഹയുടെ കൈകാലുകൾക്ക് മുറിവേറ്റു. ഇതിൽ ഇടത് കാലിലെ പരിക്ക് ഗുരുതരമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതിപിതാക്കളാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

പ്രദേശത്ത് കാട്ടുപന്നി ഉൾപ്പടെ വന്യമൃഗങ്ങളുടെ സാനിദ്ധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. വനത്തിൽ നിന്ന് ജനവാസമേഖലയിൽ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കാരണം കൃഷി ചെയ്യാനാകാത്ത സാഹചര്യമാണ്. പ്രായമായവർക്കും കുട്ടികൾക്കും ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനാകാത്ത സാഹചര്യവുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.