മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. ഏപ്രിൽ രണ്ടിന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്നും അജിത് പവാർ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ലോക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നത്.

ഹോളി ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പൂണെയിൽ ചേർന്ന അവലോകനത്തിന് ശേഷം അജിത് പവാർ പറഞ്ഞു. ഹോളി ദിവസത്തിൽ ആളുകൾ കൂട്ടംകൂടുന്നത് ഉൾപ്പടെ വിലക്കിയിട്ടുണ്ട്. സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും എങ്കിൽ മാത്രമേ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കാൻ സാധിക്കു എന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുകയാണെങ്കിൽ കർശനമായ ലോക്ഡൗണിലേക്ക് പോകുന്നതാണ് ഉചിതമെന്ന് ഉപമുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു. നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അജിത് പവാർ പറഞ്ഞു. മാളുകളിലും മാർക്കറ്റിലും സിനിമ തിയേറ്ററുകളിലും 50 ശതമാനം പേർ മാത്രമേ ജോലിക്കെത്താൻ പാടുള്ളു. കല്യാണങ്ങൾക്ക് 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.

വലിയ കോവിഡ് ചികിത്സ കേന്ദ്രങ്ങൾ ഏപ്രിൽ ആദ്യത്തോടെ പൂർണതോതിൽ പ്രവർത്തസജ്ജമാകും. സ്വകാര്യ ആശുപത്രികളുടെ പകുതി കിടക്കകളും കോവിഡ് രോഗികൾക്കായി നീക്കിവെക്കുമെന്നും പവാർ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയിൽ വ്യാഴാഴ്ച മാത്രം രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 31,000 ൽ കൂടുതലാണ്.