ദിസ്പുർ: അസമിലെ ലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. അസമിനെ ബിജെപി സംഘർഷരഹിത -തീവ്രവാദരഹിത സംസ്ഥാനമാക്കി മാറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ പല കാര്യങ്ങളുമുണ്ട്. എന്നാൽ ലൗ- ലാൻഡ് ജിഹാദുകൾക്കെതിരെ നിയമം കൊണ്ടുവരും എന്നതാണ് അതിൽ ഏറ്റവും പ്രധാനം- അമിത് ഷാ പറഞ്ഞു. നേരത്തെ സംസ്ഥാന സർക്കാരും നിർബന്ധ മതംമാറ്റത്തിനെതിരെയും സ്വദേശികളുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു.

ബിജെപി അസമിനെ സംഘർഷരഹിത തീവ്രവാദരഹിത സംസ്ഥാനമാക്കി മാറ്റിയതായും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് അസം വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും പിടിയിലമർന്നത്. സംസ്ഥാനത്ത് ഉടനീളം ബി.എഡ് കോളേജുകളും 2 ലക്ഷം സർക്കാർ സ്‌കൂളുകളും 8 ലക്ഷം സ്വകാര്യ സ്‌കൂളുകളും തുറക്കും. സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് സൈക്കിളും കോളേജ് വിദ്യാർത്ഥിനികൾക്ക് സ്‌കൂട്ടിയും സൗജന്യമായി നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.

മാർച്ച് 27 മുതൽ ഏപ്രിൽ 6 വരെ മൂന്ന് ഘട്ടമായാണ് അസമിൽ തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിനെത്തിയിരുന്നു. ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിലാണ് അസം നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ (മഹാജത്) എഐയുഡിഎഫ്, ഇടതുപാർട്ടികൾ, അഞ്ചലിക് ഗണ മോർച്ച (എജിഎം) എന്നീ കക്ഷികളാണണുള്ളത്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ബിജെപി മുന്നണി വിടുകയും മഹാസഖ്യത്തിൽ ചേരുകയും ചെയ്തിട്ടുണ്ട്.