കുണ്ടറ : ഭർത്താവുമായി പിണങ്ങി അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചുവന്ന സ്ത്രീയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരയം മമത നഗർ, ഷീബാഭവനിൽ രാധിക(52)യാണ് മരിച്ചത്. പ്രതിയെന്നു സംശയിക്കുന്ന സഹോദരീഭർത്താവ് ലാൽകുമാറിനെ (48) കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് പറയുന്നത്: വിവാഹമോചനത്തിനുശേഷം സഹോദരിയോടും അമ്മയോടുമൊപ്പം കഴിഞ്ഞുവരികയായിരുന്നു രാധിക. ഇവർക്ക് മക്കളില്ല. രാധിക മുളവന സ്വദേശിയായ 32-കാരനായ പ്രവീണുമായി അടുപ്പത്തിലായിരുന്നു. ഇവർ തമ്മിലുള്ള പ്രായവത്യാസം കുടുംബത്തിന് ഉൾക്കൊള്ളാനായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച വീടിനുസമീപം പ്രവീൺ രാധികയുമായി സംസാരിച്ചുനിൽക്കുന്നത് രാധികയുടെ സഹോദരി കണ്ടു. ഇവരുമായി വാക്കേറ്റമുണ്ടാകുകയും പ്രവീൺ മർദിക്കുകയും ചെയ്തു. അടുത്തദിവസം രാധികയും പ്രവീണും സമീപത്തെ ക്ഷേത്രത്തിൽവെച്ച് വിവാഹിതരായി.

ഇതിനിടെ തന്നെ ആക്രമിച്ചതിന് രാധികയുടെ സഹോദരി കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച പൊലീസ് പ്രവീണിനെ പിടികൂടി കേസെടുത്ത് റിമാൻഡ് ചെയ്തു. ഷീബാഭവനം വീട് രാധികയുടെ പേരിൽ എഴുതിനൽകിയിരുന്നു. രാധികയുടെ സഹോദരിയും പ്രവീണുമായുണ്ടായ വഴക്കിനുശേഷം സഹോദരിയും ഭർത്താവും വീട്ടിൽനിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു.

ഇതേച്ചൊല്ലി കുടുംബാംഗങ്ങൾതമ്മിൽ വാക്കേറ്റമുണ്ടായി. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ രാധികയും ലാൽകുമാറും മാത്രമാണുണ്ടായിരുന്നത്. രാധികയുടെ സഹോദരിയും അമ്മയും വൈകീട്ട് പുറത്തുപോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് രാധികയെ മരിച്ചനിലയിൽ കണ്ടത്. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.