ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ ഭക്ഷണത്തിൽ എലിവിഷം കലർത്തി കൊലപ്പെടുത്തി; ഇരുപത്തിയഞ്ചുകാരി കീഴടങ്ങി
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ വിഷം നൽകി കൊലപ്പെടുത്തി യുവതി. തമിഴ്‌നാട്ടിലെ കീഴ്‌ത്തൂവലിൽ മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ കനിമൊഴി (25) യെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വർഷം മുമ്പാണ് മുരുകേശന്റെ മകൻ വിനോഭരാജനുമായി കനിമൊഴിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. കനിമൊഴി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പലപ്പോഴായി വിനോഭരാജന്റെ പിതാവ് മുരുകേശൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായിപൊലീസ് പറയുന്നു.
ഭർതൃപിതാവിൽ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിടേണ്ടി വന്നതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കനിമൊഴിയുടെ മൊഴി. ഇക്കഴിഞ്ഞ ജുലൈ 31നാണ് കനിമൊഴി മുരുകേശന് വിഷം നൽകിയത്. മുരുകേശന്റെ ഭക്ഷണത്തിൽ എലിവിഷം കലർത്തുകയായിരുന്നു.
ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ് വേദന അനുഭവപ്പെട്ട മുരുകേശനെ മകനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഓഗസ്റ്റ് 1 ന് ആശുപത്രിയിൽ വെച്ച് അയാൾ മരിച്ചു. മുരുകേശന്റെ മരണാനന്തര ചടങ്ങുകളിൽ കനിമൊഴിയും പങ്കെടുത്തിരുന്നു.
മരണത്തിൽ വിനോഭരാജനോ ബന്ധുക്കൾക്കോ സംശയമുണ്ടായിരുന്നില്ല. എന്നാൽ മരണത്തിന് പിന്നാലെ കനിമൊഴി കടുത്ത മാനസിക സംഘർഷത്തിലായി. കുറ്റബോധത്തെ തുടർന്ന് കനിമൊഴി വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മുന്നിലെത്തി കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.
കനിമൊഴിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഹരികൃഷ്ണനാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസ് കനിമൊഴിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ