ന്യൂഡൽഹി; പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കണമെന്ന് വാദിക്കുന്നവർ രാജ്യത്തുണ്ട്. ഇവർക്കുള്ള മറുപടിയാണ് പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം എന്നാണ് വിലയിരുത്തൽ. മുത്തലാഖ് നിരോധനത്തിന് ശേഷം മറ്റൊരു വിവാഹ പരിഷ്‌കാരത്തിന് കൂടി മോദി സർക്കാർ തയ്യാറെടുക്കുകയാണ്. ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങൾ പോകും മുമ്പ് നടപ്പാക്കാൻ പോകുന്ന സുപ്രധാന നിയമ നിർമ്മാണമാകും പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തൽ,

സ്ത്രീ ശാക്തീകരണത്തിന് കരുത്ത് കൂട്ടാൻ പെൺകുട്ടികളുടെ വിവാഹ പ്രായവും ആൺകുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാലുടൻ വിവാഹ പ്രായത്തിൽ തീരുമാനമെടുക്കും. ഏറെ താമസിയാതെ തന്നെ ഈ തീരുമാനം ഉണ്ടാകും. നിലവിൽ 18 വയസ്സാണ് പെൺകുട്ടികളുടെ വിവാഹ പ്രായം. മാതൃമരണ നിരക്ക് കുറയ്ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയർത്താൻ ആലോചിക്കുന്നത്.

സാമൂഹിക പ്രവർത്തക ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതിയാണ് ശുപാർശ സമർപ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെൺകുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. 1929ലെ ശാരദ ആക്ടിൽ ഭേദഗതി വരുത്തി 1978ലാണ് പെൺകുട്ടികളുടെ വിവാഹപ്രായം 15ൽനിന്ന് 18 ആയി ഉയർത്തിയത്. ഇതിലും മാറ്റം വരണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കി ഉയർത്തണമെന്ന നിർദ്ദേശം പലകോണിൽ നിന്ന് ഉയരുന്നുണ്ട്.

ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. നിലവിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്. പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സ് ആക്കുമെന്നതിന്റെ സൂചനകൾ ഇക്കഴിഞ്ഞ നവംബറിലുണ്ടായിരുന്നു. ശൈശവ വിവാഹ നിരോധന നിയമത്തിൽ ഭേദഗതി വരുത്താനും നീക്കമുണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഇതിനും സാധുതയില്ലാതാകും. ചില സംഘടനകളാണ് പുരുഷന്മാരുടെ വിവാഹ പ്രായം 18 ആക്കണമെന്ന നിർദ്ദേശം മുമ്പോട്ട് വച്ചത്. ഇതും കേന്ദ്രം തള്ളിക്കളയുകയാണ്. ഇതു കഴിഞ്ഞാൽ ഏകീകൃത സിവിൽ കോഡിലേക്ക് സർക്കാർ നടന്നു നീങ്ങും. ഭരണത്തിന്റെ മൂന്നാം വർഷത്തിൽ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ.

ശൈശവ വിവാഹങ്ങൾക്ക് ഒത്താശ ചെയ്യുകയും കാർമികത്വം വഹിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ കഠിനമാക്കാനും 2019 നവംബറിൽ കേന്ദ്രം തീരുമാനിച്ചിരുന്നു. 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വർഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കും. ശൈശവ വിവാഹത്തിന്റെ പരിധി 21 വയസ്സാക്കാനും തീരുമാനിച്ചേക്കും. അങ്ങനെ വന്നാൽ വിവാഹ നിയമങ്ങളിൽ സമൂല അഴിച്ചുപണിയാകും നടക്കുക.