നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ അരുമനയിൽ 50 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതി കസ്റ്റഡിയിൽ. പളുകൽ കോടവിളാകം സ്വദേശി ഷിബുവിന്റെ ഭാര്യ സിന്ധു ആണ് പിടിയിലായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കോവളത്ത് ഷൂട്ടിങ്ങ് പുരോഗമിക്കുന്ന സിനിമയിലെ താരം തന്ന കാശാണെന്നാണ് സിന്ധു പൊലീസിനോട് പറഞ്ഞത്.എങ്കിലും സിന്ധുവിന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ചറിയാൻ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെ;സിന്ധു രണ്ട് വർഷമായി പളുകലിൽ സ്വകാര്യ ഫിനാൻസ് നടത്തിവരികയായിരുന്നു. ലോൺ വാഗ്ദ്ധാനം നൽകി നാട്ടുകാരുടെ കൈയിൽ നിന്ന് പണം തട്ടിയെടുത്തിരുന്നു. ഇതിനിടെ, വെള്ളാങ്കോടിൽ കശുഅണ്ടി ഫാക്ടറി നടത്തുന്ന ജെറാൾഡ് ജബയുമായി പരിചയത്തിലായി.ദിവസങ്ങൾക്ക് മുമ്പ് സിനിമ ഷൂട്ടിങ് ആവശ്യത്തിനുള്ള ഡമ്മി നോട്ടാണെന്നും താത്ക്കാലം ഇവിടെ സൂക്ഷിക്കണമെന്നും നിങ്ങൾക്കുള്ള ലോൺ ഉടൻ ശരിയാക്കാമെന്നും പറഞ്ഞ് സിന്ധു പണം അവിടെ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രി സിന്ധു പണം തിരിച്ചെടുക്കാനെത്തിയപ്പോൾ ജെറാൾഡ് അരുമന പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്. ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം പണം സഹിതം സിന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുഹൃത്തായ സിനിമ താരം സൂക്ഷിക്കാനായി തന്നതാണ് പണമെന്നും കോവളത്തിൽ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വേണ്ടിവന്നപ്പോഴാണ് പിടിയിലായതെന്നുമാണ് സിന്ധു മൊഴിനൽകിയിരിക്കുന്നത്.

എന്നാൽ, ഇതൊന്നും വിശ്വസിച്ചിട്ടില്ലെന്നും പിടികൂടിയ പണം അമ്പതുലക്ഷം വരുമെന്നും അന്വേഷണസംഘം പറഞ്ഞു. തക്കല ഡി.എസ്‌പി രാമചന്ദ്രൻ അരുമന സ്റ്റേഷനിൽ എത്തി പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.