ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗവിൽ ടാക്‌സി ഡ്രൈവർക്ക് യുവതിയുടെ ക്രൂരമർദ്ദനം.നടുറോഡിൽ വച്ച് യുവതി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യം വൈറലായതോടെ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. യുവതി അറസ്റ്റു ചെയ്യമണമെന്ന ഹാഷ് ടാഗോടെയാണ് സമൂഹമാധ്യമത്തിൽ പ്രതിഷേധം ശക്തമാകുന്നത്.പ്രതിഷേധത്തെത്തുടർന്ന് സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

ടാക്‌സി ഡ്രൈവർ തന്റെ വാഹനത്തെ ഇടിക്കാൻ ശ്രമിച്ചതായാണ് യുവതിയുടെ ആരോപണം. തുടർന്ന് യുവതി ടാക്‌സി ഡ്രൈവറെ നടുറോഡിലിട്ട് നിരവധി തവണ മർദിക്കുകയും ചെയ്തു.ഒരു സ്ത്രിയെ മറികടന്നു നീ ഓടിക്കുമോ? എന്ന് ചോദിച്ചായിരുന്നു യുവതിയുടെ മർദനം. ട്രാഫിക് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു യുവതിയുടെ മർദനം. മർദനത്തിനിരയായ ടാക്‌സി ഡ്രൈവർ ദൃക്‌സാക്ഷികളോട് സഹായമഭ്യർഥിക്കുന്നതും വിഡിയോയിൽ കാണാം.

എന്നാൽ യുവതിയുടെ ആരോപണം ടാക്‌സി ഡ്രൈവർ നിഷേധിച്ചു. തന്റെ മൊബൈൽ ഫോൺ യുവതി നശിപ്പിച്ചതായും ടാക്‌സി ഡ്രൈവർ പൊലീസിൽ മൊഴിനൽകി. 'ആരാണ് നഷ്ട പരിഹാരം നൽകുക? അത് എന്റെ മുതലാളിയുടെ ഫോണാണ്. ഞാൻ ഒരു ദരിദ്രനാണ്. ഫോണിന്റെ വില 25000 രൂപയാണ്.കൂടാതെ അവർ എന്റെ കാറിന്റെ ചില്ലുകൾ തകർത്തു. ഞങ്ങൾ ഒരുമിച്ചാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ പൊലീസ് എനിക്കെതിരെ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അവരെ വെറുതെ വിട്ടു. എനിക്ക് നീതി ലഭിക്കണം.' ടാക്‌സി ഡ്രൈവർ പറയുന്നു.

പിന്നീട് ടാക്‌സി ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ട്വിറ്ററിൽ ട്രൻഡിങ്ങാണ് വിഡിയോ.