തിരുവനന്തപുരം: വിസ്മയയുടെ ആത്മഹത്യയിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ നടുക്കുന്ന മറ്റൊരു മരണം കൂടി. വിഴിഞ്ഞത്ത് ഭർതൃമതിയായ യുവതി തീ കൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടു. വെങ്ങാനൂർ സ്വദേശി അർച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട ഭർത്താവ് സുരേഷിനെ ഇന്ന് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പയറ്റുവിളയിലെ വീട്ടിൽ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

അർച്ചനയുടേതും സുരേഷിന്റേതും പ്രണയവിവാഹമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അർച്ചന സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. വിഴിഞ്ഞം പയറ്റുവിളയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. എന്നാൽ ഇരുവരും തമ്മിൽ പിന്നീട് വഴക്കുകളുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് ഇന്നലെ രാത്രിയോടെ അർച്ചനയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്.

പക്ഷേ പൊലീസെത്തിയപ്പോൾ അർച്ചനയുടെ ഭർത്താവ് സുരേഷ് ഇറങ്ങിയോടുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് അറിയിക്കുന്നു.