ആന്ധ്രാപ്രദേശ്: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ബന്ധുക്കൾ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ആണ് 35 കാരിയായ യുവതിയെ ബന്ധുക്കൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കൃഷ്ണ ജില്ലയിലെ എതുരു ഗ്രാമത്തിൽ താമസിക്കുന്ന രത്‌നകുമാരിയാണ് കൊല്ലപ്പെട്ടത്.

അയൽവാസികൾ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഒന്നര വർഷം മുമ്പ് വിവാഹമോചിതയായ രത്നകുമാരി എതുരു ഗ്രാമത്തിലുള്ള തന്റെ അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഒൻപതു വർഷം മുന്നെയാണ് രത്കുമാരി വിവാഹിതയായത്. വിവാഹ മോചിതയായിരുന്നുവെങ്കിലും രത്‌നകുമാരിയോട് ഭർത്താവിനടുത്തേക്ക് മടങ്ങിപോകാനായി അമ്മയും ബന്ധുക്കളും നിർബന്ധിച്ചിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.

എന്നാൽ, രത്‌നകുമാരി മറ്റൊരു പുരുഷനുമായി അടുപ്പത്തിലായിരുന്നു. ഇതിനെ എതിർത്ത ബന്ധുക്കൾ യുവതിയുമായി നിരന്തരം വഴക്കട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും യുവതിയും ബന്ധുക്കളും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ രത്‌നകുമാരിയെ അമ്മയും സഹോദരിയും സഹോദരിയുടെ മകനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം അമ്മയും ബന്ധുക്കളും സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.