തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയക്കുരുക്കിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ, 350 പെൺകുട്ടികൾ / സ്ത്രീകൾക്കാണ് പ്രണയത്തെത്തുടർന്ന് ജീവൻ നഷ്ടമായത്.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണജോർജ് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എം.കെ മുനീറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

350പേരിൽ 10 പേർ കൊല്ലപ്പെടുകയും 340 പേർ ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നും മന്ത്രി പറഞ്ഞു. പ്രണയം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത് കഴിഞ്ഞ വർഷമാണ്. 98 പേരാണ് മരിച്ചത്. രണ്ടു പെൺകുട്ടികൾ കൊല്ലപ്പെടുകയായിരുന്നു. പ്രേമിച്ച് വഞ്ചിച്ച കാമുകരാണ് രണ്ടു കൊലപാതകങ്ങൾക്കും പിന്നിൽ. 96 പേർ പ്രണയ പരാജയത്തെത്തുടർന്ന് ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു.

തൊട്ടുമുൻ വർഷം പ്രണയം നിരസിച്ചതിനെ തുടർന്ന് അഞ്ചു പെൺകുട്ടികൾ കൊല്ലപ്പെട്ടപ്പോൾ, പ്രണയ പരാജയം മൂലം നിരാശരായി ആത്മഹത്യ ചെയ്തത് 88 പെൺകുട്ടികളാണ്. 2018 ൽ 76 പെൺകുട്ടികളാണ് പ്രണയപരാജയത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.

2017 ൽ 83 യുവതികൾ മരിച്ചു. ഇതിൽ മൂന്നെണ്ണം കൊലപാതകമായിരുന്നു. കൊലപാതകത്തിന് പിന്നിൽ പ്രണയിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്ത ആൺസുഹൃത്തുക്കളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.