തിരുവനന്തപുരം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകന്മാർക്കൊപ്പം ഭാര്യമാർ ഒളിച്ചോടിയ സംഭവത്തിൽ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിലായി. പള്ളിക്കൽ സ്വദേശികളും ഭർതൃമതികളുമായ രണ്ടു സ്ത്രീകൾ പ്രായപൂർത്തിയാവാത്ത കൊച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകന്മാർക്കൊപ്പം കാറിൽ കഴിഞ്ഞ ക്രിസ്മസ് പിറ്റേന്ന് രാത്രിയാണ് നാടുവിട്ടത്.

വർക്കല രഘുനാഥപുരം ബി എസ് മൻസിൽ ഷൈൻ (38) എന്ന് വിളിക്കുന്ന ഷാൻ, കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് 2 സ്ത്രീകൾക്കൊപ്പം തമിഴ്‌നാട് കുറ്റാലത്ത് ഉള്ള ഒരു റിസോർട്ടിൽ നിന്നും പിടിയിലായത്. ഇവർ ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വർണവും പണവും കൈക്കലാക്കി സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നു മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും താമസിച്ചു ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു.

ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും നാലു വയസ്സും 12 വയസ്സുമുള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. അമ്മമാർ ഉപേക്ഷിച്ചുപോയ കൊച്ചുകുട്ടികൾ അമ്മമാരെ കാണാതെയും ഭക്ഷണം കഴിക്കാതെയും വല്ലാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ ജുവനൈൽ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീകളെ കാണാതായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്‌പി ഡോക്ടർ ദിവ്യ വി ഗോപിനാഥിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഡിവൈഎസ്‌പി പി നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ സിഐ പി ശ്രീജിത്ത് എസ് ഐ സഹിൽ എസ് എസ് പി ഓ രാജീവ് സി പി ഓ ഷമീർ അജീഷ് മഹേഷ് വനിതാ പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹൻ ഷംല എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു

പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ ഷൈൻ ഏഴുകോൺ, ഏനാത്ത് പൊലീസ് സ്റ്റേഷനു കളിലും റിയാസിന് ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട് പോത്തൻകോട് എന്നീ സ്റ്റേഷനുകളിലും വിവിധ കേസുകൾ നിലവിലുണ്ട്

കടത്തിക്കൊണ്ട് പോയ സ്ത്രീകളെ തിരിച്ചു കൊടുക്കുന്നതിന് അവരുടെ ബന്ധുക്കളിൽ നിന്നും രണ്ടു ലക്ഷം രൂപ വരെ മോചനദ്രവ്യമായി ആയി ഇവർ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയ കുറ്റത്തിന് ബാല സംരക്ഷണ നിയമ പ്രകാരം സ്ത്രീകൾക്കെതിരെയും വകുപ്പുകൾ ചേർത്ത് നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.