മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ബുധനാഴ്ച മുംബൈയിൽ ബയോസെക്യുർ ബബിളിൽ പ്രവേശിക്കണമെന്നാണ് ബിസിസിഐ താരങ്ങൾക്ക് നൽകിയ നിർദ്ദേശം. താരങ്ങളെ രണ്ട് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. കോവിഡ് ബാധിതരായ പ്രസിദ് കൃഷ്ണയും വൃദ്ധിമാൻ സാഹയും ഇതുവരെ രോഗമുക്തരായിട്ടില്ല.

താരങ്ങളും ഇംഗ്ലണ്ടിലേക്ക് ഒപ്പം വരുന്ന കുടുംബാംഗങ്ങളുമാണ് മുംബൈയിൽ ബയോസെക്യുർ ബബിളിൽ പ്രവേശിക്കേണ്ടത്. കോവിഡ് പരിശോധന നടത്തിയാവും ക്യാമ്പ് തുടങ്ങുക. ഇന്ത്യയിൽ മാത്രമല്ല, ഇംഗ്ലണ്ടിലെത്തിയാലും 10 ദിനം ഇതേപോലെ ക്വാറന്റീനിലായിരിക്കും ഇന്ത്യൻ സംഘം.

ഐപിഎൽ പാതിവഴിയിൽ നിർത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ കോവിഡ് ബാധിതനായത്. ഇടയ്ക്ക് നടത്തിയ പരിശോധനയിൽ നെഗറ്റീവായെങ്കിലും രണ്ടാമത്തെ പരിശോധനയിൽ വീണ്ടും പോസിറ്റീവായി. എന്നാൽ താൻ ആരോഗ്യവാനാണെന്ന് സാഹ പറയുന്നു. റിഷഭ് പന്ത് ടീമിലുള്ളതിനാൽ രണ്ടാം കീപ്പർ സ്ഥാനത്തേക്കാണ് സാഹയെ പരിഗണിക്കുന്നത്.

ഐപിഎൽ നിർത്തിവച്ചതിന് പിന്നാലെ ബെംഗളൂരുവിൽ തിരിച്ചെത്തിയപ്പോഴാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പ്രസിദ് കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ബുധനാഴ്ചയ്ക്കുള്ളിൽ രണ്ട് ഫലം തുടർച്ചയായി നെഗറ്റീവായാലേ ഇരുവർക്കും പ്രവേശനമുണ്ടാകൂ.

അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള കെ എൽ രാഹുൽ ടീമിലുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. താരത്തിന് 15 ദിവസം വരെയാണ് വിശ്രമം നിർദ്ദേശിച്ചിട്ടുള്ളത്. ബുധനാഴ്ചയ്ക്കുള്ളിൽ വിശ്രമവേള അവസാനിക്കും. സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന സൂചനയുമായി രാഹുൽ ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.