ബെയ്ജിങ്ങ്: ചുവന്ന വസ്ത്രം ധരിച്ചുവെന്ന കാരണത്താൽ പതിനൊന്ന് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന 54കാരന് വധശിക്ഷ നൽകി ചൈന. ചാക്ക് ദ റിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കൊടും കുറ്റവാളി ജിയോ ചെങ്ങ്യോങ്ങിനെയാണ് ചൈന വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ വിധിച്ച വധശിക്ഷ ഏതാനും ദിവസം മുൻപാണ് നടപ്പാക്കിയത്. ആദ്യ ബലാത്സംഗം നടത്തി മുപ്പത് വർഷം തികയുമ്പോഴാണ് ജിയോയെ വധശിക്ഷയ്ക്ക് സുപ്രീം കോടതി വിധിച്ചത്.

1988 ലാണ് ജിയോ ആദ്യമായി ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുന്നത്. പിന്നീട് 2002 വരെയുള്ള കാലയളവിൽ പെൺകുട്ടികളും യുവതികളും ഉൾപ്പെടെ പത്ത് പേർ ജിയോയുടെ ക്രൂരതക്ക് ഇരകളായി. ജാൻസു മംഗോളിയ എന്നീ ഭാഗങ്ങളിലുള്ള സ്ത്രീകളായിരുന്നു ഇരകളിൽ ഭൂരിഭാഗവും. ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെയാണ് ജിയോ ഉന്നംവയ്ക്കാറ്. ഇത്തരക്കാരെ പിന്തുടർന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശഷം കഴുത്ത് അറത്തുകൊലപ്പെടുത്തും.

മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുന്നതും ജിയോയുടെ പതിവായിരുന്നു. ഇയാളുടെ ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞത് 8 വയസുകാരിയാണ്. ജിയോ കൊന്ന സ്ത്രീകളിൽ ചിലരുടെ ലൈംഗിക വയവങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. സ്ത്രീകളോടുള്ള വൈരാഗ്യവും അമിത ലൈംഗികാസക്തിയുമാണ് കൊലപാതകത്തിന് പിന്നിൽ. അഞ്ച് വർഷത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസിന് ജിയോയെ പിടികൂടാനായത്.