മലപ്പുറം: മലപ്പുറം ജില്ലയിലെ എടക്കര മരുതയിൽ യുവ വനിതാ ഡാക്ടർ ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയിൽ കളത്തിൽ മോഹനന്റെ മകൾ ഡോക്ടർ രേഷ്മയെയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.

ഇന്ന് പുലർച്ചെ അമിതമായ ഗുളികകൾ കഴിച്ച് അവശ നിലയിലാണ് രേഷ്മയെ കണ്ടെത്തിയത്. ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാഘിച്ചില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം നാളെ സംസ്‌ക്കരിക്കും. വഴിക്കടവ് പൊലീസ് രാവിലെ വീട്ടിൽ എത്തി ഇൻക്വസ്‌റ് നടത്തി.

എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മ. ഈ ബന്ധത്തിൽ വന്ന പാളിച്ചയാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാൾ അടുത്തിടെ പിന്മാറിയിരുന്നു.

യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയതോടെ രേഷ്മ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.