കോട്ടയം: കുഴഞ്ഞുവീണ് മരിച്ചു എന്ന് കരുതിയ ആളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകം എന്ന് തെളിഞ്ഞതോടെ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഈരാറ്റുപേട്ട കടുവാമൂഴിയിൽ ഷെറീഫിന്റെ മരണമാണ് കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ മകൻ ഷെഫീക്കിനെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റു കാപ്പി കുടിച്ച ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്.

അസ്വാഭാവിക മരണത്തിന് കേസെടുത്തതിനു പിന്നാലെ ഷെഫീഖ് നിരീക്ഷണത്തിലായിരുന്നു. സഫിയയാണു ഷെറീഫിന്റെ ഭാര്യ. വ്യാഴാഴ്ച രാത്രി ഷെറീഫുമായുണ്ടായ അടിപിടിയിൽ പിതാവിനെ തല്ലിയതായി ഷെഫീഖ് സമ്മതിച്ചു.

വ്യാഴാഴ്ച രാത്രി ഷെറീഫും മകൻ ഷെഫീക്കും തമ്മിൽ വഴക്കുണ്ടായി. വടിയും ഇഷ്ടികയും ഉപയോഗിച്ച് ഷെഫീഖ് പിതാവിനെ മർദിച്ചു. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ  നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ഇതിന് ശേഷം ഉറങ്ങാൻകിടന്ന് ഷെറീഫ് രാവിലെ 5 മണിക്ക് ഉണർന്ന ഭാര്യ സഫിയയോട് വെള്ളം ചോദിച്ചു. സഫിയ കാപ്പി ഉണ്ടാക്കിക്കൊടുത്തു. ഏഴു മണിക്ക് തിരികെ വന്നു നോക്കുമ്പോഴാണ് ഷെറീഫിനെ മരിച്ച നിലയിൽ കണ്ടത്. മകൻ ഷെറീഫിനെ മർദിച്ചുവെന്ന സഫിയയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. 

പോസ്റ്റ്മോർട്ടത്തിൽ തല, നെഞ്ച് ഉൾപ്പടെയുള്ള ആന്തരവായവങ്ങൾക്ക് സാരമായ ക്ഷതമേറ്റതായി കണ്ടെത്തി. മർദ്ദനം മൂലമാണ് മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷെഫിഖിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഷെഫീഖ് കുറ്റം സമ്മതിച്ചു.  അടിപിടിയിൽ ഷെറീഫിന് തലയ്ക്കും വയറ്റിലും പരുക്കേറ്റിരുന്നുഅവിവാഹിതനായ ഷെഫീഖ് ഹോട്ടൽ ജീവനക്കാരനാണ്.. മറ്റു മക്കൾ: ഷെറീന, ഷെമീന. മരുമക്കൾ: ജലീൽ, സലിം.