കൊയിലാണ്ടി: സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന ഉത്തരവിനെ തുടർന്ന് ശബരിമല സന്ദർശിച്ച ബിന്ദു അമ്മിണിക്കെതിരെ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാസർക്കോട് ചെറുവത്തൂർ പുതിയ പുരയിൽ മഹേഷ് കുമാറിനെ(37)യാണ് കൊയിലാണ്ടി സി ഐ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കാസർഗോഡ് നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ബിന്ദു അമ്മിണി നൽകിയ പരാതിയിലാണ് അറസ്റ്റ്. 2019 ലാണ് പരാതി നൽകിയത്. മോർഫ് ചെയ്ത അശ്ലീല വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തും. സുപ്രീം കോടതി ഉത്തരവ് പ്രകാരം ബിന്ദു അമ്മിണിക്ക് ശനിയാഴ്ച മുതൽ പൊലീസ് സംരക്ഷണം പുനഃസ്ഥാപിച്ചു.

ബിന്ദു അമ്മിണിയുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അശ്ലീല വീഡിയോ നിർമ്മിച്ചായിരുന്നു പ്രചരിപ്പിച്ചത്. ബിന്ദു പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും ഒന്നര വർഷം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റു ചെയ്യുകയോ കൂടുതൽ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. തുടർന്ന് ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം പ്രഖ്യാപിച്ച് ബിന്ദു പത്രസമ്മേളനം നടത്തിയിരുന്നു.