കൊല്ലം: പത്തനാപുരം എംഎ‍ൽഎ കെ.ബി ഗണേശ്‌കുമാറിന്റെ പി.എയും ഡ്രൈവറും ഉൾപ്പെടെയുള്ളവർ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ്സ് കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കൊല്ലം യുവമോർച്ച വെല്ലുവിളിയുമായി രംഗത്ത്. യുമോർച്ചയുടെ പ്രവർത്തകരെയാണ് തല്ലാൻ വന്നതെങ്കിൽ പിന്നെ അടുത്ത കാലത്തൊന്നും തല്ലാൻ വരില്ല എന്നാണ് യുവമോർച്ചാ കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം തന്റെ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ' പത്തനാപുരം എംഎ‍ൽഎയോട് പറയാനുള്ളത്. കരിങ്കൊടി കാണിക്കാൻ യുമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും. അടിക്കാൻ വരുന്ന പി.എ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല. പത്തനാപുരം നിയോജക മണ്ഡലം ഗണേശ്‌കുമാറിന്റെ തറവാട്ടു സ്വത്തല്ല എന്ന് ഓർമ്മിപ്പിക്കുകയാണ്. കൊല്ലം ജില്ലയിലെ ഏറ്റവും ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎ‍ൽഎ ഈ മഹാനാണ്.' എന്നാണ് ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

അതെസമയം കെ.എസ്.യു നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ യൂത്തുകൊൺഗ്രസ് ജില്ലാ നേതൃത്വമോ സംസ്ഥാന നേതാക്കളോ പ്രതികരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത അമർഷം. കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം നടന്ന സമരം ഒഴിച്ചാൽ മറ്റ് പ്രതിഷേധങ്ങൾ ഉണ്ടാകാത്തത് സംഘടനാ സംവിധാനത്തിലെ പാളീച്ചയായിട്ടാണ് പ്രവർത്തകർ കരുതുന്നത്. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയതൊഴിച്ചാൽ മറ്റാരു നേതാവും മിണ്ടിയിട്ടില്ല. കെ.ബി.ഗണേശ് കുമാറിനോട് ഇപ്പോഴും ജില്ലയിലെ പല കൊൺഗ്രസ് നേതാക്കൾക്കും രഹസ്യമായി ബന്ധമുണ്ടെന്നാണ് അണിയറ സംസാരം.

കൊല്ലത്തെ യൂത്തുകൊൺഗ്രസ് ജില്ലാ നേതൃത്വം സംഭവം അറിഞ്ഞിട്ട് പോലുമില്ല എന്ന മട്ടിലാണ്. അതേ സമയം മർദ്ദനമേറ്റ പ്രവർത്തകർ പ്രതികരണവുമായി രംഗത്ത് എത്തി. മർദ്ദനമേറ്റ തങ്ങളെ ആശുപത്രിയിൽ എത്തിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും, പ്രദീപ് കോട്ടാത്തലയാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നും അവർ പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ യുവമോർച്ചയുടെ പ്രതികരണമാണ് ചർച്ചയാകുന്നത് പത്തനാപുരം മണ്ഡലം ഗണേശിന്റെ തറവാട് സ്വത്തല്ലെന്നും തങ്ങളുടെ പ്രവർത്തകനയാണ് നിങ്ങളുടെ പി.എ. തല്ലിയതെങ്കിൽ പ്രതിഷേധമെന്താണെന്ന് ഗണേശ് അറിയുമെന്ന് യുവമോർച്ച ജില്ലാ നേതൃത്വം പ്രതികരിച്ചു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും ഗ്രൂപ്പ് പോരിന്റെ പേരിൽ പ്രവർത്തകരെ പിന്തുണയ്ക്കാൻ പോലും തയ്യാറാകാത്ത ഗതികേടിലാണ് യൂത്തുകൊൺഗ്രസ് നേതൃത്വം.

കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയാണ് വെട്ടിക്കവല കോക്കാട്ടെ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഗണേശ്‌കുമാറിന് നേരെ കരിങ്കൊടികാട്ടിയത്. പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറിനെയും ചടങ്ങിൽ ക്ഷണിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. പ്രതിഷേധം നടത്തിയ സുബിൻ, സുധീഷ്, രാജേഷ് എന്നിവരെ എം.എൽയ്ക്കൊപ്പം എത്തിയവർ മർദ്ദിച്ചു. എംഎ‍ൽഎയുടെ ഡ്രൈവർ റിയാദാണ് പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ മുൻപന്തിയിൽ നിന്നത്. എംഎ‍ൽഎയ്ക്കെതിരെ കരിങ്കൊടി കാണിക്കുമോടാ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. മർദ്ദന ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ പുറത്ത് വിടുകയായിരുന്നു.

പൊലീസിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. മർദ്ദനത്തിന് നേതൃത്വം കൊടുത്തത് മുൻ പി.എ പ്രദീപ് കൊട്ടാത്തലയായിരുന്നെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മറുനാടനോട് പറഞ്ഞു. ഇവർ വന്ന സ്ഫിറ്റ് കാറിൽ നിന്നും കമ്പുകളും പട്ടിക കഷ്ണവും എടുത്തു കൊണ്ട് വന്നാണ് മർദ്ദനം നടത്തിയത്. മർദ്ദിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇവർ എംഎ‍ൽഎയ്ക്കൊപ്പം എത്തിയതെന്നും മർദ്ദനമേറ്റവർ പറയുന്നു. അതിക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടും യാതൊരു ഭാവഭേദവുമില്ലാതെ വാഹനത്തിൽ ഇരിക്കുകയായിരുന്നു.

വാഹനത്തിനുള്ളിൽ മൊബൈൽ ഫോൺ നോക്കിയിരിക്കുന്ന ഗണേശ് കുമാറിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോട് കൂടി വ്യാപക പ്രതിഷേധമാണ് എംഎ‍ൽഎയ്ക്കെതിരെ ഉയരുന്നത്. യു.ഡി.എഫിൽ ഗണേശ്‌കുമാർ ഉള്ളപ്പോൾ ജയ് വിളിച്ച പ്രവർത്തകരെയാണ് മർദ്ദിക്കുന്നത് എന്നറിഞ്ഞിട്ടും ഒന്നിലും ഇടപെട്ടില്ല. പത്തനാപുരം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കോക്കാട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും ക്ഷണിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം.

10 വർഷത്തളമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ്സാണ്. ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും ഉൾപ്പെടുത്താതിരുന്നത് എംഎ‍ൽഎയുടെ വിയോജിപ്പ് കൊണ്ടാണെന്നാണ് സംഘാടകർ പറയുന്നത്. കോൺഗ്രസ്സ് നേതാക്കൾ ഉണ്ടെങ്കിൽ ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്നാണ് ഗണേശ് കുമാർ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

കൊടിക്കുന്നിൽ സുരേഷ് പങ്കെടുക്കുന്ന പരിപാടിയിൽ തന്നെയും വിളിക്കില്ലല്ലോ എന്നാണ് എംഎ‍ൽഎയുടെ അനൗദ്യോഗികമായ വിശദീകരണം.