പത്തനംതിട്ട: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സഹോദരനും അമ്മാവനും ഉൾപ്പടെ നാലുപേർ അറസ്റ്റിലായി. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒരു വർഷത്തിൽ അധികമായി പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പൊലീസ് വ്യക്തമാക്കി.

കേസിൽ 5 പേരാണ് ആകെ പ്രതികൾ. ഒരു പ്രതി ഒളിവിലാണെന്നും ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണെന്നും പൊലീസ് പറഞ്ഞു. പതിനേഴുകാരനായ സഹോദരനെയും അമ്മാവനെയും കുടാതെ പ്രതികളിൽ രണ്ടുപേർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്.

ചൈൽഡ് ലൈൻ മുഖേനെയാണ് പൊലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു.

വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെൺകുട്ടി പറയുന്നത്. തുടർന്ന് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്യുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരുവർഷക്കാലം പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു. സ്വന്തം വീട്ടിൽ സഹോദരന്റെ ലൈംഗികപീഡനത്തിന് വിധേയമാകേണ്ടി വന്നപ്പോഴാണ് അമ്മയുടെ സഹോദരന്റെ വീട്ടിലെത്തിയത്. അവിടെ താമസിച്ച വേളയിലാണ് അമ്മയുടെ സഹോദരൻ ലൈംഗികമായി ചൂഷണം ചെയ്തത്. പെൺകുട്ടിയുടെ വീട്ടിലെ മോശം സാഹചര്യം ഉപയോഗപ്പെടുത്തിയാണ് രണ്ട് സുഹൃത്തുക്കൾ പീഡനത്തിന് വിധേയാക്കിയത്. ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.