കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുക്കപ്പെട്ട് 15 ദിവസം തികയും മുന്നെ രണ്ട് ബിജെപി എംഎഎൽമാർ രാജിവച്ചു. എംപിമാരായ ജഗന്നാഥ് സർക്കാർ, നിഷിദ് പ്രമാണിക് എന്നിവരാണ് രാജിനൽകിയത്. നിയമസഭയിലേക്ക് ജയിച്ച സിറ്റിങ് എംപിമാരായ രണ്ട് നേതാക്കളാണ് പാർട്ടി നിർദേശപ്രകാരം രാജിവച്ചത്. സംസ്ഥാന ഭരണം കിട്ടിയാൽ മന്ത്രിമാരാകാമെന്ന് കരുതി മത്സരിച്ചവരാണ് അത് കിട്ടില്ലെന്ന് ഉറപ്പായതോടെ എംഎൽഎ സ്ഥാനം രാജിവെച്ചത്. എംപി സ്ഥാന ഉപേക്ഷിച്ചു എംഎൽഎ സ്ഥാനത്തു നിന്നാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു കായറാൻ സാധിക്കില്ലെന്ന ഭയമാണ് എംപി സ്ഥാനം ഉപേക്ഷിക്കാൻ രണ്ട് നേതാക്കൾ തയ്യാറാകാത്തതിന് കാരണം.

ഇതോടെ ബിജെപിയുടെ ബംഗാൾ നിയമസഭയിലെ അംഗബലം 75 ആയി ചുരുങ്ങി. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവർ സ്പീക്കർക്ക് രാജി സമർപ്പിച്ചത്. ബിജെപിയുടെ നടപടിയെ തൃണമൂൽ പരിഹസിച്ചു. നികുതിദായകരുടെ പണം ദുരുപയോഗം ചെയ്ത് എല്ലാ ബിജെപി എംഎൽഎമാർക്കും സംരക്ഷണം നൽകാനുള്ള കേന്ദ്ര തീരുമാനത്തെയും തൃണമൂൽ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി രംഗത്തിറക്കിയ നാല് ബിജെപി എംപിമാരിൽ പ്രമുഖരായിരുന്നു നിഷിത് പ്രമാണിക്കും ജഗന്നാഥ് സർക്കാരും. ദിലീപ് ഘോഷിനും മുകുൾ റോയിക്കും പുറമെ ഇവരെ കൂടി മുൻനിർത്തി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാൽ അതിന് സാധിച്ചില്ല. അതിനാലാണ് ഇവർ രണ്ട് പേരും എംപിമാർ തുടരട്ടെ എന്ന തീരുമാനത്തിൽ ബിജെപി എത്തിയത്.

'ബംഗാളിലെ ഫലങ്ങൾ പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് സുപ്രധാന പദവി ലഭിക്കുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം അങ്ങനെയല്ല. അതിനാൽ എംപിമാരായി തുടരുകയും എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ചെയ്യണമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. അതിനാലാണ് ഞങ്ങൾ രാജിനൽകുന്നതെന്ന് രണഘട്ടിൽ നിന്നുള്ള ബിജെപി എംപി ജഗന്നാഥ് സർക്കാർ പറഞ്ഞു. നാദിയ ജില്ലയിലെ സാന്റിപുർ നിയമസഭാ സീറ്റിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.

എംപിമാരെന്ന നിലയിൽ, നിഷിത് പ്രമാണിക്കിനും ജഗന്നാഥ് സർക്കാരിനും കേന്ദ്ര സുരക്ഷ പരിരക്ഷയുണ്ട്. ബിജെപിയുടെ നന്ദിഗ്രാം എംഎൽഎയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്ക് ഇസഡ് പ്ലസ് സുരക്ഷയുണ്ട്. ഭീഷണിയെത്തുടർന്ന് എല്ലാ ബിജെപി എംഎൽഎമാർക്കും കേന്ദ്ര സുരക്ഷ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ പറഞ്ഞിരുന്നു.

അതേ സമയം ബിജെപി എംപിമാർക്ക് സുരക്ഷ നൽകിയ കേന്ദ്രനീക്കത്തെയും എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തെയും തൃണമൂൽ പരിഹസിച്ചു. ആദ്യം പാർലമെന്റിലേക്ക് തിരഞ്ഞെടുത്ത് പിന്നീട് നിയമസഭയിലേക്കു മത്സരിച്ചപ്പോഴും ഇവരെ വിജയിപ്പിച്ച ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള തീരുമാനമെന്ന് തൃണമൂൽ കുറ്റപ്പെടുത്തി.