മലപ്പുറം: കേരളത്തെ നടുക്കി വീണ്ടും പ്രണയത്തിന്റെ പേരിൽ കൊലപാതകം. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണണയിലാണ് നടുക്കുന്ന സംഭവം. പെരിന്തൽമണ്ണ എളാട് കൂഴംതുറ ചെമ്മാട്ടിൽ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ വിനീഷ് വിനോദിനെ(21) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാൾ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ദൃശ്യ പ്രണയാഭ്യർഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ സി.കെ. സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പൊലീസിന്റെ സംശയം. പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തിൽ ആദ്യം സ്ഥാപനം തീവെച്ച് നശിപ്പിച്ച പ്രതി, വ്യാഴാഴ്ച രാവിലെ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.