റായ്പൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി കെട്ടിത്തൂക്കിയ 23കാരൻ അറസ്റ്റിൽ. ഛത്തീസ്‌ഗഢിലെ സൂരജ്പൂർ ജില്ലയിലാണ് സംഭവം. ബാബാ ഖാൻ എന്നറിയപ്പെടുന്ന സാബിർ അലി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടിലെ സീലിങ് ഫാനിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടി പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വ്യാഴാഴ്ച വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവ് രോഗിയായ അവളുടെ പിതാവിനെയുമായി ആശുപത്രിയിലായിരുന്നു. ഇളയ സഹോദരൻ കളിക്കാൻ പോയതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയാണ് പ്രതി ഇവരുടെ വീട്ടിലെത്തുന്നത്.

ബലാൽസംഗം ചെയ്ത ശേഷം ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മുറിയിലെ സീലിങ് ഫാനിൽ കെട്ടിത്തൂക്കുകയും ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കുറിപ്പെഴുതി കൈയിൽ പിടിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടിൽ തിരിച്ചെത്തിയ ഇളയ സഹോദരൻ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.