പെഷവാർ: പാക്കിസ്ഥാനിൽ ആൾക്കൂട്ടം ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 26 ആയി. പിടിയിലായ എല്ലാവരും തീവ്ര മുസ്ലിം നിലപാടുകൾ പുലർത്തുന്നവരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ ജാമിയത്ത് ഉലെമ ഇ ഇസ്ലാം പാർട്ടിയുടെ നേതാവായ റഹ്മാൻ സലാം കട്ടക്കും അറസ്റ്റിലായി എന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ഒരു മുസ്ലിം രാജ്യത്ത് ഹിന്ദു ക്ഷേത്രം നവീകരിക്കുന്നതാണ് ആക്രമണകാരികളെ പ്രകോപിപ്പിച്ചത്.

ബുധനാഴ്ച കാരക് നഗരത്തിലാണ് ക്ഷേത്രം തകർക്കപ്പെട്ടത്. പാക്കിസ്ഥാനിലെ ജംഇയത്ത് ഉലമ ഇ ഇസ്ലാം എന്ന പാർട്ടിയുടെ പ്രവർത്തകരാണ് ആക്രണമണം നടത്തിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് മനുഷ്യാവകാശ പ്രവർത്തകരുടെ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയതിനെ തുടർന്നാണ് നടപടി. സാമുദായിക ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ക്ഷേത്രത്തിനു നേർക്ക് നടന്ന ആക്രമണമെന്ന് പാക്കിസ്ഥാൻ മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖദ്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് രാജ്യത്തിന്റെ മതപരവും ഭരണഘടനാപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികൾ ക്ഷേത്രം പുനരുദ്ധരിക്കുന്നതിന് അധികൃതരിൽനിന്ന് അനുവാദം തേടുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രത്തിനു നേർക്ക് ആക്രമണമുണ്ടായത്. പ്രദേശത്തെ മുസ്ലിം പുരോഹിതന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തതെന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്രം തകർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ക്ഷേത്രത്തിനകത്തേക്ക് തീ കത്തിച്ച് എറിയുന്നതായും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് പിന്നിൽ മൗലാന ഷരീഫ് എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇസ്ലാമാബാദിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമ്മിക്കാൻ രണ്ടാഴ്ച മുമ്പ് സർക്കാർ അനുമതി നൽകിയിരുന്നു.

സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഇത്തിഷാം അഫ്ഗാൻ പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ പാക്കിസ്ഥാൻ എങ്ങനെയാണ് പരിഗണിക്കുന്നുവെന്നതിന്റെ തെളിവാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്ന് പാക്കിസ്ഥാൻ തെഹരീക് പാർട്ടി നേതാവ് ലാൽ ചന്ദ് മാൽഹി പ്രതികരിച്ചു. പൊലീസുമായി സംസാരിച്ചെന്നും കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാകുന്ന ന്യൂനപക്ഷ മതവിഭാ​ഗത്തിൽ പെട്ട പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രാജ്യത്ത് ബലപ്രയോ​ഗത്തിലൂടെ ഇസ്ലാം മതം സ്വീകരിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതായി 'എപി ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. ഒരോ വർഷവും 1,000ത്തിലധികം പെൺകുട്ടികൾക്ക് മതം മാറേണ്ടി വരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

പാക്കിസ്ഥാനിലെ ന്യൂന പക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ് സമുദായങ്ങളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നത്. ഭീഷണി, വിവാഹം എന്നിവയ്‌ക്ക് പുറമേ മറ്റ് തരത്തിലുള്ള സമ്മർദ്ദം ചെലുത്തിയോ ആണ് ഇസ്ലാം മതത്തിലേക്ക് ഇവരെ എത്തിക്കുന്നത്. നിർബന്ധിതം മതപരിവർത്തനത്തിന് ഇരയാകുന്ന പെൺകുട്ടികളിൽ ഭൂരിഭാഗം പേരും പ്രായപൂർത്തിയാകാത്തവരാണ്.

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുക, എന്നിട്ട് ബലാൽസംഗത്തിന് വിധേയായക്കി മൂന്നാലും ദിവസം കൂടെ പാർപ്പിക്കുക. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയൊന്നും പൊലീസ് പരിഗണിക്കില്ല. അവസാനം ഗത്യന്തരമില്ലാതെ പെൺകുട്ടിക്ക് വിവാഹത്തിന് സമ്മതിക്കേണ്ടിവരും. അങ്ങനെ അവളെ ഇസ്ലാമിലേക്ക് മതം മാറ്റി നിക്കാഹ് കഴിക്കും. പിന്നീട് അവൾ സ്ഥലത്തെ പ്രമാണിയുടെ മൂന്നാമത്തെയോ നാലമത്തെയോ ഭാര്യയായി മാറുന്നു. അയാളുടെ ലൈംഗിക അടിമയായി അവളുടെ ജീവിതം തീരുന്നു. പാക്കിസഥാനിലെ സിന്ധ് പ്രവിശ്യയിൽ വ്യാപകമായി നടക്കുന്ന ഈ അക്രമം സിന്ധ് മതംമാറ്റ ബലാൽസംഗങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

സഹികെട്ട് തങ്ങളുടെ മാനം രക്ഷിക്കാൻ കൂടിയാണ്, പാക്കിസ്ഥാനിൽനിന്ന് ഹിന്ദുക്കൾ അടക്കമുള്ള ന്യുനപക്ഷങ്ങൾ എങ്ങനെയെങ്കിലും അതിർത്തികടന്ന് ഇന്ത്യയിലെത്തി അഭയാർഥികളായി ജീവിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഇതുതന്നെയാണെന്നാണ് റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ എന്ന സംഘടനയുടെ പഠന റിപ്പോർട്ട് പറയുന്നത്.

തങ്ങളുടെ കുട്ടികൾ സ്‌കൂളുകളിൽ വർഗ്ഗീയ അക്രമത്തിനു ഇരയാകാതിരിക്കുവാൻ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ മാതാപിതാക്കൾ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ നിർബന്ധിതരാകുന്നുവെന്ന വെളിപ്പെടുത്തലുമായി കത്തോലിക്ക ബിഷപ്പ് തന്നെ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസൺ ഷുക്കാർഡിനാണ് ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് (എ.സി.എൻ) നു നൽകിയ അഭിമുഖത്തിൽ മൂന്നുവർഷം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ വിദ്യാലയങ്ങളിൽ പോലും പ്രകടമായ മതവർഗ്ഗീയതയും, ക്രിസ്ത്യൻ വിരുദ്ധതയുമാണ് ക്രിസ്ത്യൻ മാതാപിതാക്കളെ തങ്ങളുടെ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുവിദ്യാലയങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ട ക്രിസ്ത്യൻ കുട്ടികൾ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനാൽ, അവരെ അവിശ്വാസികളായിട്ടാണ് പരിഗണിച്ചു വരുന്നതെന്നും, ഇസ്ലാമാണ് ഏക മതമെന്നും, ഖുറാനിലൂടെ മാത്രമാണ് മോക്ഷം സാധ്യമാവുകയുള്ളൂവെന്നുമാണ് യാഥാസ്ഥിതികരായ മുസ്ലീങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ക്രിസ്ത്യാനികൾക്ക് പുറമേ, ഹിന്ദുക്കളും മിതവാദികളായ മുസ്ലീങ്ങളും വരെ ആക്രമത്തിനിരയാവുന്നുണ്ടെന്നും, പാശ്ചാത്യ രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടാൽ പാക്കിസ്ഥാനിലെ വർഗ്ഗീയവാദികൾ ദേവാലയങ്ങൾക്കു നേരെ അക്രമം അഴിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിരബന്ധമായി മതപരിവർത്തനം ചെയ്ത് വിവാഹം കഴിക്കുന്നത് ഗ്രാമ പ്രദേശങ്ങളിൽ സർവ്വസാധാരണമാണെന്നും ബിഷപ്പ് ഷുക്കാർഡിൻ വെളിപ്പെടുത്തുന്നു. മറ്റൊരു മതത്തിൽ വിശ്വസിക്കുന്നവനെ ഏതുവിധേനെയും മതപരിവർത്തനം ചെയ്താൽ സ്വർഗ്ഗം ലഭിക്കുമെന്ന വിശ്വാസവും, വിദ്യാഭ്യാസമില്ലായ്മയുമാണ് ഇതിന്റെ കാരണമായി മെത്രാൻ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞയാഴ്ച എസിഎന്നിനു നൽകിയ മറ്റൊരു അഭിമുഖത്തിൽ ലാഹോർ മെത്രാപ്പൊലീത്ത സെബാസ്റ്റ്യൻ ഷാ സമാനമായ കാര്യങ്ങൾ ആരോപിച്ചിരിന്നു.