തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സിന്ധു ദുർഗ്ഗ് ജില്ലയിൽ പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്ക് 200 ഏക്കർ ഭൂമിയുണ്ടെന്ന വാർത്ത കേരള രാഷ്ട്രീയത്തെ ശരിക്കും ചൂടുപിടിപ്പിച്ചിട്ടുണ്ട്. കേരളാ കൗമുദി പുറത്തുവിട്ട വാർത്തയിൽ ബിനാമി പേരിൽ ഭൂമി വാങ്ങി കൃഷി ചെയ്യുന്ന മന്ത്രിമാർ ആരൊക്കെയാണ് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മുതിർന്ന മന്ത്രിമാരെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ഇതിൽ വ്യക്തത വരുത്താൻ വാർത്ത പുറത്തുവിട്ട കേരളാ കൗമുദി തയ്യാറായിട്ടില്ല.

കർണാടകയും ഗോവയുമായി അതിർത്തിപങ്കിടുന്ന മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗ് ജില്ല അതേസമയം മലയാളി 'കർഷകരുടെ' ഒരു പ്രധാന കേന്ദ്രമായി തന്നെ മാറിയിട്ടുണ്ട്. ഇതിന് കാരണം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവിടെ മലയാളികൾ നടത്തിയ ഭൂമി ഇടപാടുകളാണ്. പ്രമുഖരായ ഫിനാൻസിങ് സ്ഥാപനമായി മുത്തൂറ്റ് മുതൽ സംസ്ഥാനത്തെ സൂപ്പർതാരമായി സിനിമാക്കാരനും നിരവധി രാഷ്ട്രീയ നേതാക്കൾക്കും സിന്ധു ദുർഗ്ഗ് ജില്ലയുടെ മലയോര മേഖലയിൽ ഭൂമിയുണ്ട്. കുറഞ്ഞ വിലയിൽ ഭൂമി കിട്ടും എന്നതു കൊണ്ട് തന്നെ ഒരുപറ്റം അധ്വാനശീലരായ മലയാളികൾ ഇവിടെ ഏക്കറു കണക്കിന് ഭൂമി വാങ്ങുന്നുണ്ടെങ്കിലും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയത് കള്ളപ്പണം കൈയിലുള്ളവരും ബിനാമി ഇടപാടുകാരുമാണ്.

ഭൂരിപക്ഷം പേർക്കും ഭൂമിയുള്ളത് ദോഡാമാർഗ്ഗ്, സാവന്തവാടി താലൂക്കുകളിലാണ്. ഭൂമി കൂടുതലും കേരളത്തിൽ നിന്നുള്ളവർ വാങ്ങിയത് 2017ന് ശേഷം. മഹാരാഷ്ട്രക്കാർക്ക് അത്ര പരിചിതമല്ലാത്ത റബർ കൃഷിയാണ് ഇവിടെ മലയാൡ നടത്തുന്നത്. ഇത് കൂടാതെ പൈനാപ്പിൽ, കശുമാവ് , നാണ്യവിളകളും ഇവിടെ കൃഷി ചെയ്യുന്നു. മന്ത്രിമാർ ബിനാമികളുടെ പേരിലുള്ള ഭൂമിയുടെ രേഖകൾ ഇ.ഡി ശേഖരിച്ചു വരികയാണ്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥ് ഇവിടെ 19.5 ഹെക്ടർ ഭൂമിയുണ്ട്.

കേരളത്തിൽ നിന്നുള്ള വ്യവസായ ഗ്രൂപ്പുകൾക്കും സിന്ധുദുർഗ്ഗിൽ ഭൂമിയുണ്ടെന്നാണ് റിപ്പോർട്ട്. മുത്തൂറ്റ് ഗ്രൂപ്പിന്റെ പേരിലുള്ളത് 2000 ത്തോളം ഏക്കർ ഭൂമിയും ബേബി മറൈൻ വെഞ്ച്വുവേഴ്‌സ് ഗ്രൂപ്പിന്റെ പേരിൽ രണ്ടായിരത്തോളം ഏക്കർ ഭൂമിയുമുണ്ടെന്നാണ് റിപ്പോർട്ട്. സിനിമാക്കാരൻ കൂടിയായ രാഷ്ട്രീയക്കാരനും ഇവിടെ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ചുരുക്കത്തിൽ സിന്ധു ദുർഗ്ഗ് പ്രദേശം മലയാളികളുടെ ബിനാമി ഇടപാടുകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. തുച്ഛമായ കൂലിക്ക് ആളെ കിട്ടുമെന്നതും ഇവിടേക്ക് മലയാളികളെ ആകർഷിക്കുന്നുണ്ട്.

കേരളത്തിന് സുപരിചിതമായ റബർ കൃഷി അടക്കം ഈ മലയോര മേഖലയിൽ വ്യാപകമായി നടക്കുമ്പോൾ സംസ്ഥാനത്തെ മന്ത്രിമാർക്ക് ഇഷ്ടം വാഴക്കൃഷിയാണ്. അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിൽ, രണ്ട് മന്ത്രിമാർ സ്വന്തമാക്കിയ 200 ഏക്കറോളം ഭൂമിയിൽ വാഴക്കൃഷിയും പൈനാപ്പിൾ കൃഷിയുമാണ് നടക്കുന്നത്. കണ്ണൂരിലെ ബിസിനസുകാരനെയും കൂട്ടാളിയെയും ബിനാമിയാക്കി സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് മന്ത്രിമാർ ഭൂമി സ്വന്തമാക്കിയതെന്നാണ് സൂചന.

സെക്രട്ടേറിയറ്റിൽ വൻ സ്വാധീനമുള്ള ബിസിനസുകാരൻ അവിടെ വൻതോതിൽ ഭൂമിയുണ്ട്. പൈനാപ്പിൾ, വാഴ കൃഷിപൈനാപ്പിൾ, കശുമാവ്, നാണ്യവിളകൾ എന്നിവയാണ് കൃഷി. ഇരുനൂറിലേറെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. 35,000 വാഴയാണ് വിളവെടുത്തതെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്ത് വെളിപ്പെടുത്തി. ഇവരിലേക്കെല്ലാം ഇഡി അന്വേഷണം എത്തുമെന്ന വാർത്തയാണ് കേരളാ കൗമുദി പുറത്തുവിട്ടിരിക്കുന്ന്ത. സിന്ധുദുർഗ്ഗിലെ ഭൂമി രജിസ്‌ട്രേഷൻ വിവരങ്ങൾ ഇ.ഡി ശേഖരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം കേരളത്തിലെ വിളകൾക്ക് പുറമേ ഇവിടെ ചിലയിടങ്ങളിൽ കഞ്ചാവു കൃഷിയും നടത്തുന്നുണ്ടെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. കേരളമാർക്കറ്റിലേക്ക് തുടർച്ചയായി കഞ്ചാവ് എത്തുന്നതിന്റെ ഉറവിടവും ഇവിടമാണെന്നാണ് ആക്ഷേപം. അതേസമയം കേരളത്തിൽ നിന്നും റബർ കൃഷിക്കും മറ്റുമായി കൂടുതൽ ആളുകൾ സിന്ധുദുർഗ്ഗിലേക്ക് എത്തുന്നത് ഇവിടുത്തെ ജൈവ വൈവിധ്യത്തെ നശിപ്പിക്കുമെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. എന്നാൽ, കേരളത്തിലെ അടക്കം പ്രബലരായ ബിസിനസ് ഗ്രൂപ്പുകൾക്കെതിരെ തദ്ദേശ പ്രതിഷേധമൊന്നും കാര്യമായി ഉയർന്നില്ല.

അതിനിടെ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ രണ്ട് മന്ത്രിമാർ ഭൂമി വാങ്ങിയെന്ന വാർത്ത സിപിഎം സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സ്വയംപ്രതിരോധത്തിനാണ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇതിൽ അന്വേഷണം ആവശ്യപ്പെടുന്നത്. ആരോപണം പാർട്ടി അന്വേഷിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ വിജയരാഘവൻ ഒഴിഞ്ഞുമാറി.