ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു മാസം മുമ്പ് കാണാതായ അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. അഞ്ച് പേരുടെയും മൃതദേഹങ്ങൾ വയലിൽ നിന്നും കണ്ടെടുത്തു. അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയിൽ മറവ് ചെയ്യുകയായിരുന്നു എന്നാണ് വ്യക്തമായത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മൃതദേഹങ്ങൾ ജെ.സി.ബി. ഉപയോഗിച്ചാണ് പൊലീസ് കുഴിച്ചെടുത്തത്.

മമത ഭായ് കസ്തേ (45), ഇവരുടെ പെൺമക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാൾ (15), പവൻ ഓസ്വാൾ (14) എന്നിവരെ നെമാവർ നഗരത്തിലെ വീട്ടിൽ നിന്ന് മെയ് 13നാണ് കാണാതാകുന്നത്. ഇവരെ കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിന് ഒടുവിലാണ് കൂട്ടക്കൊലയെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായത്.

കൊല്ലപ്പെട്ട പെൺകുട്ടികളിൽ ഒരാളുമായി വീട്ടുടമസ്ഥന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചിത്. പ്രധാന പ്രതിയായ സുരേന്ദ്ര ചൗഹാനേയും മറ്റ് അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് ഏഴ് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. വയലിൽ പത്ത് അടി താഴ്ചയിൽ അഴുകിയ നിലയിലാണ് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങൾക്കൊന്നിനും വസ്ത്രമില്ലായിരുന്നു. പ്രതികൾ വസ്ത്രങ്ങൾ ഊരിമാറ്റിയ ശേഷം കത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുഴിച്ചിട്ട മൃതദേഹങ്ങൾ വേഗത്തിൽ അഴുകുന്നതിനായി ഉപ്പും യൂറിയയും ഉപയോഗിച്ച് പ്രതികൾ മൂടിയിരുന്നു. സുരേന്ദ്ര ചൗഹാൻ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ദേവാസ് പൊലീസ് ഉദ്യോഗസ്ഥനായ ശിവ് ദയാൽ സിങ് പറഞ്ഞു. ചൗഹാൻ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തപ്പോൾ മറ്റ് അഞ്ച് പേർ കുഴിയെടുക്കാനും മൃതദേഹങ്ങൾ മറവ് ചെയ്യാനും സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ രൂപാലിയുടെ സമൂഹമാധ്യമ അക്കൗണ്ട് ഉയോഗിച്ച് കൊലയാളികൾ പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. രൂപാലി സ്വന്തം ആഗ്രഹപ്രകാരം വിവാഹം കഴിച്ചുവെന്നും അനുജത്തിയും രണ്ട് കസിൻസും അമ്മയും അവർക്കൊപ്പമുണ്ടെന്നും സുരക്ഷിതരാണെന്നും സന്ദേശങ്ങളിൽ അവകാശപ്പെട്ടിരുന്നു.

എന്നാൽ രൂപാലിയുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത പൊലീസ് അവർ അവരുടെ വീട്ടുടമയുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി. വീട്ടുടമസ്ഥനെ ചോദ്യംചെയ്ത പൊലീസ് യുവതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കി. മെയ് 13 ന് ഇയാൾ മറ്റ് അഞ്ച് പേരുമായി നിരന്തരം ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലും അന്വേഷവുമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

വീട്ടുടമസ്ഥനായ സുരേന്ദ്ര ചൗഹാൻ കുടുംബത്തിന് പരിചിതനും ഇടയ്ക്ക് ഇവരുടെ വീട് സന്ദർശിക്കുന്നയാളുമായിരുന്നു. രൂപാലിയുമായി ബന്ധമുണ്ടായിരുന്ന ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതേക്കുറിച്ച് അറിഞ്ഞ രൂപാലി ഇയാളുടെ പ്രതിശ്രുതവധുവിന്റെ ചിത്രം ഫോൺ നമ്പറിനൊപ്പം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇതിൽ പ്രകോപിതനായ സുരേന്ദ്ര ചൗഹാൻ ഇവരെ കൊലപ്പെടുത്തി വയലിൽ കുഴിച്ചിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.