രാജസ്ഥാൻ: കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന്റെ പേരിൽ യുവാവ് മുത്തശ്ശിയെ അടിച്ചു കൊന്നു. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. എൺപതു വയസുള്ള മുത്തശ്ശിയാണ് 20 വയസുള്ള കൊച്ചുമകന്റെ അടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ബുന്ദി സാദർ പൊലീസ് സ്റ്റേഷന് കീഴിൽ വരുന്ന ഉമർതുന ഗ്രാമത്തിലെ താമസക്കാരിയായ ഝമോരിഭായി മീനയെ കൊച്ചുമകനായ ദീപക് മീന വടികൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. ദീപക് നിലവിൽ ഒളിവിലാണ്.

ഝമോരിഭായി മീനയുടെ പക്കൽ നിന്നും യുവാവ് 20,000 രൂപ കടം വാങ്ങ്യിരുന്നു. ഇത് മുത്തശ്ശി തിരികെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ കുപിതനായ കൊച്ചുമകൻ മുത്തശ്ശിയെ അടിച്ചു കൊല്ലുകയായിരുന്നെന്ന് ബുന്ദി സാദർ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഷൗഖത്ത് അലി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഇവരെ ബുന്ദി ജില്ല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോസ്‌റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. തന്റെ മൂത്ത അമ്മാവൻ മുഖേന മുത്തശ്ശിയിൽ നിന്ന് ദീപക് 20,000 രൂപ കടം വാങ്ങിയിരുന്നതായി പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. തന്റെ കൈയിൽ നിന്നു വാങ്ങിയ പണം മുത്തശ്ശി തിരികെ ചോദിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.