തിരുവനന്തപുരം: മയക്കുമരുന്നു കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായ വിവരത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ. കമ്മ്യൂണിസ്റ്റു ഭാഷിൽ കടിച്ചാൽ പൊട്ടാത്ത മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

'സ്വന്തം മകനെ തിരുത്താൻ കഴിയാത്ത ഒരു സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെയാണ് ഒരു പാർട്ടിയെ തിരുത്താൻ കഴിയുക, ഒരു നാടിനെ നയിക്കാൻ കഴിയുക?' ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവനോട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യമാണിത്.

മറുപടി ഇങ്ങനെ: 'ഇത് തർക്കശാസ്ത്രപരമായ ചോദ്യമാണ് യുക്തി ഭദ്രമായ ചോദ്യം അല്ല.' വിജയരാഘവന്റെ ഈ മറുപടി ഇതിനോടകം വൈറലായി കഴിഞ്ഞു. 'ചോദ്യം ചോദിക്കുന്ന എല്ലാവരോടുമായി പറയണേണ്, തർക്കശാസ്ത്രപരം പാടില്ല യുക്തിഭദ്രം പാടും..' ബൽറാം കുറിച്ചു.

ബിനീഷ് കോടിയേരി സിപിഎം നേതാവല്ല. പിശകുവന്നാൽ പാർട്ടിയുടെ പിശകല്ല. മകന്റെ തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനിൽ കെട്ടിവയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം. നിയമവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കിൽ നിയമപരമായ പരിഹാരം ഉണ്ടാവണമെന്നായിരുന്നു എ.വിജയരാഘവന്റേയും സിപിഎമ്മിന്റേയും നിലപാട്.