കോതമംഗലം: കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജുവിവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കവർച്ച സംഘം പൊലീസ് പിടിയിൽ. പകൽ ലോട്ടറി കച്ചവടത്തിനായി കറങ്ങി നടന്ന് വീടുകൾ കണ്ടെത്തി , രാത്രി മോഷണം നടത്തി വിലസിയിരുന്ന സംഘത്തെ പോത്താനിക്കാട് സി ഐ നോബിൾ മാനുവലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് വലയിലാക്കിയത്.

പല്ലാരിമംഗലം പഞ്ചായത്തിൽ കഴിഞ്ഞ കുറെ കാലമായി നടന്ന മോഷണങ്ങളെ സംബന്ധിച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നെല്ലിമറ്റം മങ്കുഴിക്കുന്നേൽ ബിജു എന്ന ആസിഡ് ബിജു (45) , പല്ലാരിമംഗലം പറമ്പിലകാട്ടിൽ ഗോപി (52) , തൃശ്ശൂർ അടാട്ട് സ്വദേശി ശശി കുമാർ (62) എന്നിവരാണ് പിടിയിലായത്. അടുത്തിടെ പല്ലാരിമംഗലം ഈട്ടിപ്പാറയിലും പുലികുന്നേപ്പടിയിലും മാവുടിയിലും വീടിന്റെ വാതിൽ തകർത്ത് മോഷണം നടന്നിരുന്നു. തൃക്കാരിയൂർ,ഏറാമ്പ്ര എന്നിവടങ്ങളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ആസിഡ് ബിജുവാണ് സംഘത്തിന്റെ തലവൻ.

വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തിലും കയ്യിലും കാലിലും കിടക്കുന്ന ആഭരണങ്ങൾ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. വർഷങ്ങൾക്ക് മുമ്പ് കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ തുറന്നു കിടന്ന ജനാലയിലൂടെ കൈയിട്ട് കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ബിജു നീക്കം നടത്തിയിരുന്നു. മാല കരസ്ഥമാക്കാനുള്ള നീക്കത്തിനിടെ യുവതി ഉണർന്നു. ഇത് മനസ്സിലാക്കി കൈയിൽക്കരുതിയിരുന്ന റബ്ബർ പാലിന് ഉറ കൂടുന്നതിനായി ഉപയോഗിക്കുന്ന ആസിഡ് ബിജു യുവതിയുടെ മുഖത്തേയ്‌ക്കൊഴിച്ച ശേഷം രക്ഷപെടുകയായിരുന്നു.

താമസിയാതെ ഇയാൾ പൊലീസ് പിടിയിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആസിഡ് ആക്രമണത്തെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തി. കുറ്റകൃത്യങ്ങളുടെ ലോകെത്തെ ബിജുവിന്റെ വേറിട്ട രീതി ഇതോടെ കുപ്രസിദ്ധി നേടി. പിന്നീട് ഇയാളെ ആസിഡ് ബിജു എന്ന ആലങ്കാരിക പ്രയോഗം കൂടി ചേർത്ത് പൊലീസ് കൊടുംകുറ്റവാളികളുടെ ഗണത്തിൽ പെടുത്തു കയായിരുന്നു.

എറണാകുളം റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷൻ അതിർത്തികളിൽ മോഷണം തുടരുന്നതിനിടെ ജില്ല പൊലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ, മുവാറ്റുപുഴ ഡി.വൈ.എസ്‌പിമുഹമ്മദ് റിയാസിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. അടുത്തിടെ ഷൊർണ്ണൂർ പൊലിസ് സ്റ്റേഷനിലെ മോഷണക്കേസ്സിൽ ശിക്ഷിക്കപ്പെട്ട് വിയൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ബിജു ജൂലൈ 12നാണ് പുറത്തിറങ്ങുന്നത്.

ഇയാൾ പുറത്തിറങ്ങിയതിന് ശേഷം, പോത്താനിക്കാട്, കോതമംഗലം കുറുപ്പംപ്പടി,കുന്നത്തുനാട് എന്നീ സ്റ്റേഷൻ പരിധികളിൽ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിരുന്നു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ മാവുടി, ഈട്ടിപ്പാറ,പുലിക്കുന്നേപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയ ബിജുവിന്റെ പക്കൽ നിന്ന് ഈ സ്റ്റേഷനിലെ മൂന്ന് കേസ്സുകളിലേയും മറ്റുമായി 27 പവനോളം സ്വർണം കണ്ടത്തി. ഈ കേസ്സകൾ കൂടാതെ കോതമംഗലം, കുറുപ്പുംപ്പടി,കുന്നത്തുനാട് എന്നീ സ്റ്റേഷനുകളിലെ ഓരോ കേസ്സുകളിലും മോഷണം നടത്തിയിരുന്നത് ബിജുവാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മോഷണം നടത്തിയ സ്വർണ്ണാഭരങ്ങൾ തൃശൂർ, പെരുമ്പാവൂർ, കോലഞ്ചേരി എന്നീ സ്ഥലങ്ങളിൽ വിൽക്കുന്നതിന് ഗോപിയുടേയും ശശികുമാറിന്റെയും സഹായം ബിജു തേടിയിരുന്നു. വിയ്യൂർ സെന്റട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ബിജുവിനെ പല്ലാരിമംഗലത്തുള്ള ഗോപി അടിവാട്, കനാൽ ഭാഗത്ത് വീട് തരപ്പെടുത്തി നൽകിയത്. മോഷണം നടത്തിയിട്ട് കോതമംഗലം, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച് വരികയായിരുന്നു.സംഘത്തിലെ മുഖ്യ കണ്ണിയായ ആസിഡ് ബിജുവിന് വിവിധ സ്റ്റേഷനുകളിലായി 50-ൽ അധികം കേസ്സുകളുണ്ട്. ഒറ്റയ്ക്ക് മോഷണം നടത്തുന്ന രീതിയാണ് ഇയാളുടേത്.

മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടിന്റെ കത്തിക്കിടക്കുന്ന ബൾബുകൾ ഊരിമാറ്റിയ ശേഷമാണ് ബിജു പിൻവാതിൽ പൊളിച്ച് അകത്ത് കയറുന്നത്. അറസ്റ്റിലായ ഗോപിക്ക്, കോതമംഗലം, ചെങ്ങന്നൂർ, പത്തനംതിട്ട, മുവാറ്റുപുഴ, പോത്താനിക്കാട്, എന്നീ സ്റ്റേഷനുകളിലായി മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിന് കേസ്സുകളുണ്ട്. ബിജു വീടിന്റെ വാതിൽ പൊളിക്കുന്നതിനും ആഭരണങ്ങൾ കട്ട് ചെയ്യുന്നതിനും ഉപയോഗിച്ച കമ്പിപാരയും കട്ടറും വാങ്ങിയ പെരുമ്പാവൂരിലെ ഹാർഡ് വെയർ ഷോപ്പിലെത്തിച്ച് തെളിവെടുപ്പു നടത്തി.

പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്ത് കറുകുറ്റി കോവിഡ് സെന്റററിലേയ്ക്ക് അയച്ചു. പ്രതികളുടെ കോവിഡ് പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.അന്വേഷണ സംഘത്തിൽ പോത്താനിക്കാട് എസ്.എച്ച്.ഒ നോബിൾ മാനുവൽ എസ്‌ഐമാരായ കെ.കെ.രാജേഷ്, ബേബി ജോസഫ്, എഎസ്ഐ അഷറഫ്, എസ്.സി.പി.ഒ സലിം, അജീഷ് കുട്ടപ്പൻ, ബിജു ജോൺ, തൽഹത്ത്, വിജേഷ്, രാഹുൽ, ഷറഫ് അമീൻ എന്നിവർ ഉണ്ടായിരുന്നു.