കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിഷ്ണുവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്. കേസിലെ വിചാരണയ്ക്ക് തുടർച്ചയായി ഹാജരാകാതെ വന്നതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയിൽ എത്തിച്ചത്. കാലിന് പരിക്കേറ്റതിനാലാണ് തനിക്ക് വിചാരണയ്ക്ക് എത്താനാവാഞ്ഞതെന്ന് വിഷ്ണു പൊലീസിനെ അറിയിച്ചു. കാസർകോട്ടെ വീട്ടിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.

കേസിൽ നടൻ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നതിൽ പ്രധാന സാക്ഷികളിലൊരാളായിട്ടാണ് വിഷ്ണുവിനെ അന്വേഷണ സംഘം കണ്ടിരുന്നത്. കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ ജയിലിൽ വെച്ച് ദിലീപിന് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. ഈ കത്ത് ജയിലിൽ നിന്നിറങ്ങിയ ശേഷം വിഷ്ണു ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് വാട്സ് അപ്പ് വഴി അയച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ വിഷ്ണു കേസിലെ മാപ്പു സാക്ഷിയാവുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ടുള്ള വിചാരണ നടപടികൾക്കായി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയെങ്കിലും വിഷ്ണു എത്തിയില്ല. തുടർന്ന് അന്വേഷണം സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും അവിടെയും ഇയാളുണ്ടായിരുന്നില്ല. ഇതേതുടർന്നാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

ഇതിനിടെ കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി പ്രത്യേക കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ആറു മാസത്തെ സമയം കൂടി വേണമെന്നാണ് ആവശ്യം. കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്ജ് ഹണി എം വർഗീസാണ് സുപ്രീം കോടതിക്ക് കത്തയച്ചത്.