മുംബൈ: വിവാഹ വാ​ഗ്ദാനം നൽകി പൈലറ്റ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി നടിയും മോഡലുമായ യുവതി. കഴിഞ്ഞയാഴ്ച മുംബൈയിലെ സബർബൻ ഒഷിവാര പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് താരം യുവാവിനെ പരിചയപ്പെടുന്നത്. ഒരു പ്രൊഫഷണൽ പൈലറ്റായ പ്രതിയെ മാട്രിമോണിയൽ സൈറ്റിൽ സന്ദർശിച്ചതായും വിവാഹം കഴിക്കുമെന്ന് അയാൾ വാഗ്ദാനം ചെയ്തതായും നടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതിനുശേഷം മുംബൈയിൽ താമസിക്കുന്ന ഭോപ്പാൽ സ്വദേശിയായ പൈലറ്റ് പലപ്പോഴും യുവതിയുമായി ഫോണിൽ സംസാരിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചാറ്റ് ചെയ്യുകയും പതിവായി.

ഏകദേശം 10 ദിവസം മുമ്പ് യുവതിയെ വിളിച്ച പ്രതി നേരിൽ കാണാൻ ആ​ഗ്രഹം പ്രകടിപ്പിച്ചു. മുംബൈയിൽ തനിച്ച് താമസിക്കുന്ന നടി സമ്മതിക്കുകയും യുവാവിനെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. അവിടെവെച്ച് പൈലറ്റ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് താരം ആരോപിക്കുന്നു. അതിന് ശേഷം താൻ ഉറപ്പായും വിവാഹം കഴിക്കുമെന്ന് ഇയാൾ യുവതിക്ക് വാക്കു നൽകി.

വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ മാതാപിതാക്കൾക്ക് പരിചയപ്പെടുത്താമെന്ന് പ്രതി പിന്നീട് ഉറപ്പ് നൽകിയെങ്കിലും ഒരിക്കലും വാക്കുകൾ പാലിച്ചില്ലെന്നും താരം പറഞ്ഞു. പിന്നീട് യുവാവിന്റെപെരുമാറ്റത്തിൽ മനം മടുത്ത നടി പരാതി നൽകുകയായിരുന്നു.