തിരുവനന്തപുരം: പാർവതി തിരുവോത്തും റിമ കല്ലിങ്കൽ അടക്കമുള്ളവർ ഉൾപ്പെട്ട ഡബ്ല്യുസിസിയിൽ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങൾ സിനിമാ മേഖലയിൽ നിലനിൽക്കുന്നുണ്ടെന്ന് തുറന്നു പറച്ചിലുമായി നടി നിഖില വിമൽ. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. തനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് നടി പറഞ്ഞു. എന്നാൽ അതിനർത്ഥം മറ്റൊരാൾക്ക് ഉണ്ടായിക്കൂടന്നല്ലെന്നും നിഖില വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.

.നിഖിലയുടെ വാക്കുകൾ ഇങ്ങനെ:

ഡബ്ല്യുസിസി പോലുള്ള മൂവ്‌മെന്റുകൽ എനിക്ക് ഇഷ്ടമാണ്. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ സംസാരിക്കുക എന്നതും ഒരാൾക്കൊപ്പം നിൽക്കുക എന്നതും ചെയ്യേണ്ട കാര്യമായിട്ടു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഡബ്ല്യൂസിസിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവർ ജഡ്ജ് ചെയ്യുന്നത് സംഘടനയുടെ വളർച്ച കാണാത്തതുകൊണ്ടാണ്. പുറത്തുനിന്ന് നോക്കുന്നവർക്ക് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം തോന്നുന്നതെന്നം നിഖില പറഞ്ഞു.

അതേസമയം ഡബ്ല്യൂസിസി എന്ന സംഘടനയുടെ പുറകിൽ സംഘടനയിലെ അംഗങ്ങൾ ഒരുപാട് പ്രവർത്തിക്കുന്നുണ്ട്. ആ സംഘടന എന്താണ് എന്ന് വിമർശിക്കുന്നവർക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്തെങ്കിലും ഒന്ന് സോഷ്യൽ മീഡിയയിൽ ഇടാൻ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകളല്ല അവർ.

സംഘടനയിലെ എല്ലാവരും ക്രിയേറ്റീവ് സ്‌പേസിലും ആർട്‌സ് സ്‌പേസിലും ജോലി ചെയ്യുന്ന ആളുകളാണ്. ഒരുപാട് വർഷത്തെ അനുഭവപരിചയമുള്ളവരാണ്. ഇവർ പറയുന്ന കാര്യങ്ങൾ ഇവിടെ ഉണ്ട്. ഇല്ല എന്ന് പറയുന്നില്ല. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാൾക്ക് അതുണ്ടായിട്ടില്ല എന്ന് പറയാൻ സാധിക്കില്ല. ഞാൻ ആളുകളെ ഡീൽ ചെയ്യുന്നതു പോലെയോ എന്നോട് ആളുകൾ ഡീൽ ചെയ്യുന്നതു പോലെയോ ആയിരിക്കില്ല ചിലപ്പോൾ മറ്റൊരാളോട്.

ചില ആളുകൾ എന്നോട് ചോദിക്കാറുണ്ട് ഫെമിനിസ്റ്റ് ആണോ എന്ന്. ആ ചോദ്യത്തിൽ നിന്നു തന്നെ അറിയാം അവർക്ക് വേണ്ടുന്ന ഉത്തരം വേറെ ആണ് എന്നത്. അതിനുള്ള ഉത്തരമേ ഞാൻ കൊടുക്കാറുള്ളു. എന്നോട് എങ്ങനെ ചോദിക്കുന്നോ അതിനുള്ള മറുപടിയേ ഞാൻ കൊടുക്കാറുള്ളൂ. എന്നോട് ഫൺ ആയി സംസാരിച്ചാൽ ഞാനും തിരിച്ച് ഫൺ ആയി സംസാരിക്കും. എന്നെ കുത്തിയാൽ ഞാൻ തിരിച്ചും കുത്തും. കൃത്യമായി ചോദ്യം ചോദിച്ചാൽ അതിന് കൃത്യമായി മറുപടി പറയാൻ എനിക്കറിയാം.